ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി- ജെജെപി സഖ്യ മന്ത്രിസഭ ഇന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോർട്. നയാബ് സൈനിയോ, സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. സഖ്യ കക്ഷികളായ ബിജെപിയും ജനനായക് പാർട്ടിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
കേന്ദ്രമന്ത്രി അർജുൻ മുണ്ടെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചൂങ് എന്നിവർ നിരീക്ഷകരായി ഹരിയാനയിൽ എത്തും. ഖട്ടർ രാവിലെ 11.30ന് ബിജെപി എംഎൽഎമാരുടെയും സർക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്ര എംഎൽഎമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. സ്വതന്ത്രൻമാരുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കാനാണ് നീക്കം. അതേസമയം, ദുഷ്യന്ത് പട്ടേലും എംഎംഎമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ഹരിയാനയിൽ ബിജെപിയും സഖ്യകക്ഷിയായ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും (ജെജെപി) തമ്മിൽ വലിയ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് ഖട്ടറിന്റെ രാജി സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്. ലോക്സഭയിലേക്കുള്ള സീറ്റ് ചർച്ചകളാണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നതക്ക് കാരണം.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്ത് സീറ്റുകളും ബിജെപി സ്വന്തമാക്കി. ഇക്കുറി ഒരു സീറ്റ് പോലും ജെജെപിക്ക് നൽകാൻ സംസ്ഥാന നേതൃത്വം തയ്യാറല്ല. രണ്ടു സീറ്റ് വേണമെന്നാണ് ജെജെപിയുടെ ആവശ്യം. 2019 ഒക്ടോബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 90 സീറ്റിൽ 40 സീറ്റാണ് ബിജെപി നേടിയത്. തുടർന്ന് ജെജെപിയുടെ പത്ത് എംഎൽഎമാരുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രി ആക്കുകയും ചെയ്തു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!