കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകക്കേസിലെ പ്രതി അസം സ്വദേശിയായ അമീറുൽ ഇസ്ലാമിന് തൂക്കുകയർ തന്നെ. പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.
കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ നേരത്തെ തെളിഞ്ഞത്. എന്നാൽ, താൻ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. പ്രതി നൽകിയ അപ്പീൽ കോടതി തള്ളി.
ഡിഎൻഎ സാമ്പിളുകൾ ഉൾപ്പടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച ശേഷമാണ് വധശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. അതേസമയം, വധശിക്ഷ നടപ്പിലാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹരജി കോടതി പരിഗണിച്ചു. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട യുവതിയുടെ പേര് വിചാരണ നടപടികളുടെ ആദ്യഘത്തിൽ കോടതി രേഖകളിൽ ഉപയോഗിച്ചിരുന്നെങ്കിലും അന്തിമ വിധിന്യായത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മരണശേഷവും ഇരയുടെ സ്വകാര്യതയെ മാനിക്കാനാണ് യുവതിയുടെ പേരിന് പകരം ഇംഗ്ളീഷ് അക്ഷരമാലയിലെ ‘ജെ’ എന്ന അക്ഷരം ഉപയോഗിക്കുന്നതെന്നും കോടതി രേഖപ്പെടുത്തി.
Most Read| തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അംഗീകാരം; ഓർഡിനൻസ് ഉടൻ






































