കൊച്ചി: സിപിഎമ്മിൽ നേതാക്കൾ തമ്മിൽ പോര് തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണെന്നും, അതുപോലെ പല പേജുകളും ഉണ്ടെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിച്ചതും സിപിഎം സംസ്‌ഥാന സെക്രട്ടറി പറഞ്ഞതും രണ്ടു അഭിപ്രായമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
”പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണ്. ചെങ്കതിര് ഒരാളുടേതാണ്. പൊൻകതിർ വേറെയൊരാളുടേതാണ്. ഇവരൊക്കെ തമ്മിൽ ഇപ്പോൾ പോരടിക്കാൻ തുടങ്ങി. ഞങ്ങളെയൊക്കെ എന്തുമാത്രം അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തവരാണ്. ഇപ്പൊ അവർ തമ്മിൽ പോരടിക്കുകയാണ്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. വലിയ പൊട്ടിത്തെറി തന്നെ സിപിഎമ്മിൽ ഉണ്ടാകും.
തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിച്ചതും സിപിഎം സംസ്‌ഥാന സെക്രട്ടറി പറഞ്ഞതും രണ്ടും രണ്ടാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് തോൽവിയെ കണക്ക് നിരത്തി വിശദീകരിച്ചു. എന്നാൽ, ആ കണക്കല്ല എംവി ഗോവിന്ദൻ പറഞ്ഞത്. രണ്ടുപേരും രണ്ടു ധ്രുവങ്ങളിലാണ്.
എല്ലാ ജില്ലാ കമ്മറ്റികളുടെയും റിപ്പോർട് ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്നാണ്. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ട് ചോർന്നു. ഇന്ദിരാഗാന്ധി വധവും രാജീവ് ഗാന്ധി വധവും ഉണ്ടായപ്പോൾ അനങ്ങാത്ത പാർട്ടി ഗ്രാമങ്ങളിൽ നിന്ന് പോലും വോട്ട് ഒഴുകിപ്പോകുന്നതാണ് കണ്ടത്. യുഡിഎഫിന് 26 വോട്ടുകൾ മാത്രമുള്ള പയ്യന്നൂരിലെ ഒരു ബൂത്തിൽ ഞങ്ങൾ 140 വോട്ടിൽ ലീഡ് ചെയ്യുന്ന സ്‌ഥിതിയുണ്ടായി”- വിഡി സതീശൻ കൂട്ടിച്ചേത്തു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ







































