ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്‌ത്രീകളും കുട്ടികളും അടക്കം 87 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‍ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും.
സംഭവം ഹൃദയഭേദകമെന്നും പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ഇരുവരും പറഞ്ഞു. രാഷ്‍ട്രപതി എക്‌സിലൂടെയും പ്രധാനമന്ത്രി ലോക്‌സഭയിൽ നടത്തിയ മറുപടി പ്രസംഗത്തിലുമാണ് അനുശോചനം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ ധനസഹായവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
‘ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിലുണ്ടായ അപകടത്തിൽ സ്‌ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്‌തർ മരിച്ചെന്ന വാർത്ത ഹൃദയഭേദകമാണ്. കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു’- രാഷ്‍ട്രപതി എക്‌സിൽ കുറിച്ചു.
‘ഹത്രസിലുണ്ടായ ദുരന്തത്തിൽ അനേകം ജനങ്ങൾക്ക് ജീവൻ നഷ്‌ടമായി. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. യുപി സർക്കാരിന് വേണ്ട എല്ലാ സഹായവും കേന്ദ്ര സർക്കാർ നൽകും’- പ്രധാനമന്ത്രി പറഞ്ഞു.
ഹത്രസിലെ രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
Most Read| സംസ്‌ഥാനത്തെ 49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഈ മാസം 30ന്







































