ന്യൂഡെൽഹി: കേരളത്തിന് പ്രളയ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ടുതവണ കേരളത്തിന് മുന്നറിയിപ്പ് നൽകി. ഈ മാസം 23നും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എൻഡിആർഎഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നുവെന്നും അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു.
ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ലെന്നും കേരള സർക്കാർ എന്ത് ചെയ്‌തുവെന്നും അമിത് ഷാ ചോദിച്ചു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്ത വ്യാപ്‌തിക്ക് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് ദുരന്തത്തെ ചൊല്ലി ലോക്‌സഭയിൽ ഇന്ന് ബഹളം ഉണ്ടായിരുന്നു.
ഇത് രാഷ്‌ട്രീയ വാഗ്‌വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് അമിത് ഷാ വ്യക്‌തമാക്കുന്നത്. അതിനിടെ, വയനാട്ടിലെ സ്‌ഥിതിഗതികൾ ചർച്ച ചെയ്യാൻ അമിത് ഷാ യോഗം വിളിച്ചു. യോഗത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും പങ്കെടുക്കും. മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്ത് ചെയ്‌തെന്നാണ് അമിത് ഷായുടെ ചോദ്യം.
മുന്നറിയിപ്പിന്റെ അടിസ്‌ഥാനത്തിൽ കൃത്യമായ നടപടി എടുത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്‌ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധ്യമായ എല്ലാ സഹായങ്ങളും തുടക്കം മുതൽ കേന്ദ്ര നൽകിവരുന്നുണ്ടെന്ന് നിത്യാനന്ദ റായിയും പ്രതികരിച്ചു.
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്‌ണൻ എംപി ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ രാജ്യസഭയിലും എംപിമാർ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എഎ റഹീം, പി സന്തോഷ് കുമാർ, ജോസ് കെ മാണി എന്നിവരാണ് വിഷയം ഉന്നയിച്ചത്. അടിയന്തിര ചർച്ച ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് സഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖർ നിരാകരിക്കുകയായിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ







































