ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത് ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ വിമർശനുമായി കോൺഗ്രസ് എംപി ശശി തരൂർ. ‘നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് വാക്‌സിൻ തരാം’ എന്നാണ് ബിജെപി സർക്കാരിന്റെ നിലപാടെന്ന് തരൂർ ട്വീറ്റ് ചെയ്‌തു.
“എന്ത് ഭീകരമായ ഹൃദയശൂന്യതയാണ് ഇത്, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവർക്കും ഇവരുടെ ലജ്ജയില്ലാത്ത സർക്കാരിനും എതിരെ നടപടിയെടുക്കുമോ,”- തരൂർ ട്വീറ്റിൽ ചോദിച്ചു.
तुम मुझे वोट दो मैं तुम्हे वैक्सीन …. what appalling cynicism! Will the ElectionCommission rap her & her shameless Govt on the knuckles? https://t.co/ri1UlWWmgD
— Shashi Tharoor (@ShashiTharoor) October 22, 2020
ഇപ്പോഴും അന്തിമഘട്ടത്തിൽ എത്തിയിട്ടില്ലാത്ത കോവിഡ് വാക്‌സിനാണ് ഇന്ന് പുറത്തിറക്കിയ ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്‌ദാനം. കോവിഡ് വാക്‌സിൻ ഉൽപാദനത്തിന് തയാറാകുന്ന മുറക്ക് ബിഹാറിൽ ഓരോരുത്തർക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കും, ഇതാണ് തങ്ങളുടെ പ്രകടനപത്രികയിലെ ആദ്യവാഗ്‌ദാനം എന്നാണ് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത്.
Related News: ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്‌സിനില്ലേ?; പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു
ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി എത്തിയിട്ടുണ്ട്. ബിഹാറിലെ ജനങ്ങൾക്കു മാത്രമാണോ സൗജന്യ വാക്‌സിൻ ലഭ്യമാകുകയെന്നും, ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ ജനങ്ങളുടെ അവസ്‌ഥയെന്താണെന്നും ആംആദ്‌മി പാർട്ടി ചോദിച്ചു. പോളിയോ മുതൽ വസൂരി വരെയുള്ള എല്ലാ പ്രധാന വാക്‌സിനേഷൻ പ്രോഗ്രാമുകളും നമ്മുടെ പൗരൻമാർക്ക് സൗജന്യമായാണ് ലഭ്യമാക്കുന്നത്, അത് മാറ്റാൻ ബിജെപി ഉദ്ദേശിക്കുന്നുണ്ടോയെന്ന് കോൺഗ്രസ് ചോദിച്ചു.
Related News: വാക്‌സിൻ ഏപ്പോൾ കിട്ടുമെന്നറിയാൻ തെരഞ്ഞെടുപ്പ് തിയ്യതി നോക്കൂ; ബിജെപിയെ പരിഹസിച്ച് രാഹുൽ