ന്യൂഡെൽഹി: ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്‌സിൻ വാഗ്‌ദാനം ചെയ്‌ത് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് അറിയാൻ ജനങ്ങൾ സ്വന്തം സംസ്‌ഥാനത്തെ തെരഞ്ഞെടുപ്പ് തിയ്യതി പരിശോധിക്കേണ്ട അവസ്‌ഥയാണെന്ന് രാഹുൽ പരിഹസിച്ചു.
“കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതിനുള്ള ക്രമം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു, തെറ്റായ വാഗ്‌ദാനങ്ങൾക്ക് ഒപ്പം കോവിഡ് വാക്‌സിൻ നിങ്ങൾക്ക് എപ്പോൾ ലഭ്യമാകുമെന്ന് അറിയാൻ സംസ്‌ഥാന തെരഞ്ഞെടുപ്പ് തിയ്യതികൾ പരിശോധിക്കൂ,”- രാഹുൽ ട്വീറ്റ് ചെയ്‌തു.
GOI just announced India’s Covid access strategy.
Kindly refer to the state-wise election schedule to know when will you get it, along with a hoard of false promises.
— Rahul Gandhi (@RahulGandhi) October 22, 2020
ബിഹാറിലെ ജനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന ബിജെപി പ്രകടനപത്രികയിലെ പരാമർശമാണ് വിമർശനങ്ങൾക്കും പരിഹാസത്തിനും വഴിവച്ചത്. കോവിഡ് വാക്‌സിനെ രാഷ്‌ട്രീയ അജണ്ടയായി ഉപയോഗിക്കുന്നതിനും ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകുമെന്ന പ്രഖ്യാപനത്തേയും വിമർശിച്ച് കോൺഗ്രസ്, ആംആദ്‌മി പാർട്ടി അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്.
Related News: ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്‌സിനില്ലേ?; പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു
മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ള പൗരൻമാർ വാക്‌സിനായി പണം നൽകേണ്ടിവരുമെന്നാണോ ധനമന്ത്രി പറയുന്നത്? ഇന്ത്യൻ പൗരൻമാരുടെ ജീവൻ രക്ഷിക്കാൻ പണം നൽകണമെന്നാണോ ബിജെപി സർക്കാർ ഉദ്ദേശിക്കുന്നത്? പോളിയോ മുതൽ വസൂരി വരെയുള്ള എല്ലാ പ്രധാന വാക്‌സിനേഷൻ പ്രോഗ്രാമുകളും നമ്മുടെ പൗരൻമാർക്ക് സൗജന്യമായാണ് ലഭ്യമാക്കുന്നത്, അത് മാറ്റാൻ ബിജെപി ഉദ്ദേശിക്കുന്നുണ്ടോയെന്നും കോൺഗ്രസ് ചോദിച്ചു.
അതേസമയം, ബിഹാറിലെ ജനങ്ങൾക്കു മാത്രമാണോ സൗജന്യ വാക്‌സിൻ ലഭ്യമാകുകയെന്നും, ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ ജനങ്ങളുടെ അവസ്‌ഥയെന്താണെന്നും ആംആദ്‌മി പാർട്ടി ചോദിച്ചു.
Related News: എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍; ബിജെപി പ്രകടന പത്രിക