തിരുവനന്തപുരം: വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി ആദരാഞ്ജലികൾ അർപ്പിച്ച് 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് തുടക്കം. ഉരുൾപൊട്ടലിൽ നാടിനെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച സ്പീക്കർ എഎൻ ഷംസീർ ഉറ്റവരെ നഷ്ടപ്പെട്ടവർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്ന ഉറപ്പും നൽകി.
പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട പഠനങ്ങൾ മുന്നോട്ട് പോകുന്നുണ്ടെന്നും സ്പീക്കർ അറിയിച്ചു. പ്രവർത്തനങ്ങളെ അഭിനന്ദിച്ച സ്പീക്കർ, പുനരധിവാസത്തിന് വേണ്ട പ്രാധാന്യം മാദ്ധ്യമങ്ങൾ നൽകുന്നില്ലെന്നും വിമർശിച്ചു. സമാനതകളില്ലാത്ത മഹാദുരന്തമാണ് വയനാട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര മഴയാണ് ഉരുൾപൊട്ടലിന് കാരണമായത്. ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ദുരന്തത്തിൽ 231 ജീവനുകൾ നഷ്ടപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു. 145 വീടുകൾ പൂർണമായും 170 എണ്ണം ഭാഗികമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതാവുകയും 180 വീടുകൾ ഒഴുകിപ്പോവുകയും ചെയ്തു. ചുരുങ്ങിയത് 1200 കോടിയുടെ നഷ്ടമാണ് മേപ്പാടിയിൽ ഉണ്ടായത്.
ഇതേ ദിവസം തന്നെയാണ് കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടിലും ഉരുൾപൊട്ടൽ ഉണ്ടായത്. കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം 48 മണിക്കൂറിൽ 307 മില്ലീമീറ്റർ മഴയാണ് വിലങ്ങാട് രേഖപ്പെടുത്തിയത്. അവിടെ ഒരു ജീവനും നഷ്ടമായി. വീടുകൾ, കടകൾ, ജീവനോപാധികൾ, വളർത്തുമൃഗങ്ങൾ എന്നിവയും നഷ്ടപ്പെട്ടു.
അവയെല്ലാം ചേർന്ന് 217 രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായി. ദുരന്തത്തെ അതിജീവിച്ച് മേപ്പാടിയിൽ 394 കുടുംബങ്ങളും വിലങ്ങാടിൽ 30 കുടുംബങ്ങളും വാടകവീടുകളിലാണ് താമസിക്കുന്നത്. മേപ്പാടിയിലെ അതിജീവിതകർക്കായി സുരക്ഷിതമായ ടൗൺഷിപ്പ് നിർമിക്കുന്നതിലുള്ള കാര്യങ്ങൾ പുരോഗമിക്കുകായാണ്. വിലങ്ങാടിനും സമാനമായ പുനരധിവാസ പ്രവർത്തനങ്ങളും നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തം എല്ലാവരുടെയും മനസിലുണ്ടാക്കിയ നോവ് ജീവിതാവസാനം വരെയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാകും വരെ പ്രതിപക്ഷത്തിന്റെ പൂർണപിന്തുണ ഉണ്ടാകുമെന്ന് പറഞ്ഞ സതീശൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ടെന്നും പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായം ഉണ്ടായില്ലെന്നും സതീശൻ വിമർശിച്ചു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!