കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളകുപൊടി വിതറിയ നിലയിലായിരുന്നു. കൈയിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരുസംഘം തട്ടിയെടുത്തുവെന്ന് യുവാവ് പറഞ്ഞു.
എടിഎമ്മിൽ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചതെന്ന് സുഹൈൽ പറയുന്നു. കോഴിക്കോട് എലത്തൂർ കാട്ടിൽപീടികയിൽ ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഇന്ത്യ വൺ എടിഎമ്മിൽ പൈസ നിറയ്ക്കുന്നതിനായി ഫെഡറൽ ബാങ്കിൽ നിന്ന് വൈകിട്ട് 3.45ഓടെയാണ് പണവുമായി സുഹൈൽ യാത്ര പുറപ്പെട്ടത്.
കുറച്ചുദൂരം എത്തിയപ്പോൾ ഒരു പർദ്ദധാരി കാറിന് കൈകാണിക്കുകയായിരുന്നു. വണ്ടി നിർത്തിയപ്പോൾ രണ്ടുപേർ കൂടി അതിക്രമിച്ച് കാറിൽ കയറുകയും സുഹൈലിനെ ആക്രമിച്ച് ബോധം കെടുത്തുകയുമായിരുന്നു. പണം അപഹരിച്ച ഇവർ പിന്നീട് സുഹൈലിനെ കാറിൽ കെട്ടിയിട്ട് കടന്നുകളഞ്ഞുവെന്നാണ് സുഹൈൽ പറയുന്നത്. കാട്ടിൽപീടികയിലാണ് അക്രമി സംഘം കാർ ഉപേക്ഷിച്ചത്.
പിന്നീട് ബോധം വന്ന സുഹൈൽ നിലവിളിച്ച് ആളെക്കൂട്ടുകയായിരുന്നു. കാറിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് ആളുകൾ സുഹൈലിനെ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായി സൂചനയുണ്ട്. എന്നാൽ, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Most Read| വ്യാജ ബോംബ് ഭീഷണി; 15 മണിക്കൂറിനിടെ എട്ട് ഇന്ത്യൻ വിമാനങ്ങൾക്ക് സന്ദേശം







































