തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരായ കുരുക്കുകൾ മുറുകുന്നു. നവീൻ ബാബുവിനെ യാത്രയയപ്പ് ചടങ്ങിൽ അധിക്ഷേപിക്കുന്ന വീഡിയോ പല മാദ്ധ്യമങ്ങൾക്ക് കൈമാറിയതും പ്രചരിപ്പിച്ചതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ദിവ്യയാണെന്നാണ് കണ്ടെത്തൽ.
ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. വീഡിയോ പകർത്തിയ ചാനൽ പ്രവർത്തകരിൽ നിന്ന് കമ്മീഷണർ വിവരങ്ങളും ദൃശ്യങ്ങളുടെ പകർപ്പും ശേഖരിച്ചു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാൽ ഇനി മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്നാണ് കമ്മീഷണറുടെ തീരുമാനം. ഇക്കാര്യം റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
പെട്രോൾ പമ്പിന്റെ ഫയൽ എഡിഎം വെച്ചുതാമസിപ്പിച്ചെന്ന ആരോപണം വസ്‌തുതാ വിരുദ്ധമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, യാത്രയയപ്പുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ നിഷേധിച്ചു. 14ന് രാവിലെ നടന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഉൽഘാടക ദിവ്യയും അധ്യക്ഷൻ കളക്‌ടറുമായിരുന്നു.
അവിടെവെച്ചു യാത്രയയപ്പ് ചടങ്ങിന്റെ സമയം ദിവ്യ ചോദിച്ചിരുന്നു. നവീൻ ബാബുവിനെ വിടുതൽ ചെയ്യാൻ വൈകിയത് ആവശ്യത്തിന് ഉദ്യോഗസ്‌ഥർ ഇല്ലാത്തതിനാലാണ് എന്നീ വിവരങ്ങളാണ് കളക്‌ടറുടെ വിശദീകരണത്തിന് ഉള്ളതായി അറിയുന്നത്. പമ്പ് ആരംഭിക്കാൻ തീരുമാനിച്ച കാര്യം ദിവ്യയോട് മുൻകൂറായി പറഞ്ഞിട്ടില്ലെന്നാണ് പരാതിക്കാരൻ ടിവി പ്രശാന്തൻ മൊഴി നൽകിയത്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട് ഇന്ന് സർക്കാരിന് കൈമാറും.
അതേസമയം, സംഭവത്തിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ടും പിപി ദിവ്യക്ക് എതിരാണ്. നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയതെന്ന വിധത്തിലാണ് പോലീസ് റിപ്പോർട്. പോലീസിന് ലഭിച്ച മൊഴികളും ആത്‍മഹത്യാ പ്രേരണക്കുറ്റം ഉറപ്പിക്കും വിധമാണ്. പോലീസ് റിപ്പോർട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് 11ന് പരിഗണിക്കും.
Most Read| പരിമിതികളിൽ പതറാതെ രേവതി; ഇനിയിവൾ കാതോലിക്കേറ്റ് കോളേജിലെ പെൺപുലി








































