വാഷിങ്ടൻ: മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റക്കാരുടെ കടന്നുകയറ്റം ഇല്ലാതാക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും ചരിത്രപരമായ വേഗത്തിലും ശക്തിയിലും പരിഹാരമുണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് മുമ്പായി വാഷിങ്ടൻ അരീനയിലെ വിജയറാലിയിലാണ് ട്രംപിന്റെ അവകാശവാദം. രണ്ടാം തവണയാണ് ട്രംപ് യുഎസ് പ്രസിഡണ്ടാകുന്നത്. ഇന്ത്യൻ സമയം രാത്രി 10.30ഓടെയാണ് അമേരിക്കയുടെ 45ആം പ്രസിഡണ്ടായി ട്രംപ് സ്ഥാനമേൽക്കുന്നത്.
അതിർത്തികളിലെ കടന്നുകയറ്റം നമ്മൾ അവസാനിപ്പിക്കും. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമാക്കി പരിശോധനകൾ ആരംഭിക്കാനാണ് പദ്ധതിയെന്നും ട്രംപ് സൂചിപ്പിച്ചു. സ്ഥാനമൊഴിയുന്ന ജോ ബൈഡന്റേത് പരാജയപ്പെട്ട സർക്കാർ ആയിരുന്നെന്നും ട്രംപ് ആരോപിച്ചു. സർക്കാരിന്റെ കാര്യക്ഷമത വർധിപ്പിക്കൽ വകുപ്പിന്റെ ചുമതലയുള്ള, വ്യവസായിയുമായ ഇലോൺ മസ്കും ട്രംപിനൊപ്പം വേദി പങ്കിട്ടു.
കടുത്ത തണുപ്പിലും ട്രംപിന് പിന്തുണയുമായി അനുയായികളുടെ നീണ്ട നിരയാണ് അണിനിരന്നത്. യുഎസ് സൈനികരുടെ അന്ത്യവിശ്രമ സ്ഥലമായ ആർലിങ്ടൻ സെമിത്തേരി ട്രംപ് സന്ദർശിച്ചു. സൈനികരുടെ ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. അമേരിക്കയുടെ സുവർണ യുഗത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണെന്ന് ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലൈൻ ലെവിറ്റ് പറഞ്ഞു.
പദവിയിൽ തിരിച്ചെത്തിയാൽ, നിർണായകമായ നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ജോ ബൈഡന്റെ വിവിധ നയങ്ങളെ റദ്ദാക്കുന്ന ഒട്ടേറെ ഉത്തരവുകൾ ആദ്യദിവസം തന്നെ ഇറക്കിയേക്കും. എണ്ണഖനനം ഉൾപ്പടെയുള്ള വിഷയങ്ങൾ ഇതിലുൾപ്പെടും. കഴിഞ്ഞദിവസം പ്രവർത്തനം നിർത്തിവെക്കേണ്ടി വന്ന വീഡിയോ പ്ളാറ്റ്ഫോമായ ടിക് ടോക്കും പ്രതീക്ഷയിലാണ്. ‘നമുക്ക് ടിക് ടോക്കിനെ രക്ഷിക്കണം’ എന്നാണ് റാലിയിൽ ട്രംപ് പറഞ്ഞത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം







































