ന്യൂഡെൽഹി: അഫ്ഗാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുതാഖിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-അഫ്ഗാൻ സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകളാണ് നടന്നതെന്നാണ് സൂചന. ഫോണിലൂടെ ആയിരുന്നു ചർച്ച.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ നടത്തുന്ന ആദ്യ മന്ത്രിതല സംഭാഷണമാണിത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകര-വ്യോമതാവളങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് താലിബാനുമായി ചർച്ച നടത്തിയെന്നത് ശ്രദ്ധേയമാണ്. പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ അപലപിച്ചിരുന്നു.
പാക്ക്-താലിബാൻ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യ അഫ്ഗാനുമായി ചർച്ച നടത്തിയത്. അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി സംഭാഷണം നടത്തിയതായി എസ് ജയശങ്കർ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അഫ്ഗാനിസ്ഥാൻ അപലപിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു.
അഫ്ഗാൻ ജനതയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദത്തെ ഓർമിപ്പിച്ച ഇന്ത്യ, അവരുടെ വികസന ആവശ്യങ്ങൾക്കുള്ള തുടർച്ചയായ പിന്തുണയും വാഗ്ദാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളും ചർച്ചയായി. അഫ്ഗാനിസ്ഥാനിലുള്ളവർക്ക് കൂടുതൽ വിസകൾ ചികിൽസാ ആവശ്യങ്ങൾക്കായി നൽകുന്നതും, ജയിലുകളിലുള്ളവരുടെ മോചനവും ചർച്ചയായി.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!