കൊൽക്കത്ത: മ്യാൻമറിലെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി ആരോപിച്ച് നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം- ഇൻഡിപെൻഡന്റ് (ഉൾഫ-ഐ).
ഇന്ത്യൻ അതിർത്തിയിലെ ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ ലഫ്. ജനറൽ നയൻ മേഥി ഉൾപ്പടെ മൂന്ന് നേതാക്കൾ കൊല്ലപ്പെട്ടതായും 19 പേർക്ക് പരിക്കേറ്റതുമായാണ് സംഘടനയുടെ ആരോപണം. മണിപ്പൂർ സായുധ ഗ്രൂപ്പുകളായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ടിന്റെ കേഡറുകളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അവർ പറഞ്ഞു.
അതേസമയം, ആരോപണം സൈനിക അധികൃതരും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും നിഷേധിച്ചു. അസമിന്റെ മണ്ണിൽ നിന്ന് ഇത്തരം ആക്രമണം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങളും നൽകുന്ന സൂചന.
ഉൾഫയിലെ ഒരുവിഭാഗം സർക്കാരുമായി സമാധാന കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പരേഷ് ബറുവയാണ് ഉൾഫ- ഐയുടെ പരമോന്നത നേതാവ്. സംഘടനയുടെ മുതിർന്ന കമാൻഡർ രൂപം അസോമിനെ അസം പോലീസ് രണ്ടുമാസം മുൻപ് അറസ്‌റ്റ് ചെയ്‌തിരുന്നു. നയൻ മേഥിയും അരുന്ദോയ് ദൊഹോത്തിയയുമാണ് ഫലത്തിൽ സംഘടനയെ നയിച്ചിരുന്നത്.
Most Read| ചരിത്രം കുറിച്ച് ശുഭാംശു ശുക്ള; ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും