റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്‌തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി. സിങ്‌ഭും ജില്ലയിലെ ചായ്‌ബാസ നഗരത്തിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്‌ച ഉണ്ടായിരിക്കുന്നത്. തലസ്സീമിയ രോഗ ബാധിതനായ ഏഴ് വയസുകാരന് എച്ച്ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു.
ബ്ളഡ് ബാങ്കിൽ നിന്ന് സ്വീകരിച്ച രക്‌തം വഴിയാണ് എച്ച്ഐവി ബാധിച്ചതെന്ന് ഈ കുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെ വിശദമായി അന്വേഷിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്‌ച രാവിലെ മറ്റു നാല് കുട്ടികൾ കൂടി എച്ച്ഐവി പോസിറ്റീവ് ആയെന്ന് വ്യക്‌തമായത്. എല്ലാവരും തലസ്സീമിയ രോഗം ബാധിച്ചവരാണ്.
ആദ്യം എച്ച്ഐവി ബാധിച്ച കുട്ടി ബ്ളഡ് ബാങ്കിൽ നിന്ന് 25 യൂണിറ്റ് രക്‌തം സ്വീകരിച്ചതായി അധികൃതർ പറയുന്നു. എന്നാൽ, ഒരാഴ്‌ച മുമ്പാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ഒരുവട്ടം ഉപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ളവയിലൂടെ എച്ച്ഐവി പകരുമെന്ന ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മാജീ അറിയിച്ചു.
സർക്കാരിന്റെ അന്വേഷണ സംഘം സർദാർ ആശുപത്രി ബ്ളഡ് ബാങ്കും പീഡിയാട്രിക് ഐസിയുവും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. നിലവിൽ ജാർഖണ്ഡിലെ വെസ്‌റ്റ് സിങ്‌ഭും ജില്ലയിൽ 515 എച്ച്ഐവി പോസിറ്റീവ് കേസുകളുണ്ട്. 56 തലസ്സീമിയ കേസുകളുമുണ്.
ബ്ളഡ് ബാങ്കിന്റെ പ്രവർത്തനത്തിൽ ഗുരുതര കൃത്യവിലോപം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ശേഖരിക്കുന്ന രക്‌തം കൃത്യമായി പരിശോധിക്കപ്പെടുന്നില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കപ്പെടുന്നില്ലെന്നും ഇവർ കണ്ടെത്തി. ഇക്കാര്യങ്ങൾ സംഘം സംസ്‌ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!






































