ഇസ്‌ലാമാബാദ്: ഡെൽഹി ചെങ്കോട്ട സ്‍ഫോടനത്തിന് പിന്നാലെ അതീവ ജാഗ്രതയിൽ പാക്കിസ്‌ഥാൻ. രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട് പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന ഉൾപ്പടെയുള്ള പാക്കിസ്‌ഥാന്റെ സായുധസേനയും അതീവ ജാഗ്രതയിലാണ്.
ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്നാണ് പാക്കിസ്‌ഥാൻ ജാഗ്രത കർശനമാക്കിയത്. സംഭവ വികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെടുക്കാനും സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകി.
വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയ്യാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യ-പാക്കിസ്‌ഥാൻ അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ട് പാക്കിസ്‌ഥാന്റെ എയർ ഡിഫൻസ് സിസ്‌റ്റങ്ങൾ ഇപ്പോൾ സജീവമാണ്. ഇന്നും നാളെയും നോട്ടിസ് ടു എയർമെൻ പുറത്തിറക്കിയിട്ടുണ്ട്. സംഘർഷഭരിതമായ അതിർത്തി മേഖലയിൽ വർധിച്ച വിമാന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളും ഇത് സൂചിപ്പിക്കുന്നു.
തീവ്രവാദ ഗൂഢാലോചനയുമായും വലിയ അളവിലുള്ള സ്‌ഫോടകവസ്‌തുക്കൾ പിടിച്ചെടുത്തതുമായും ബന്ധിപ്പിക്കപ്പെടുന്ന ഡെൽഹി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ കനത്ത ജാഗ്രത തുടരുകയാണ്. അതിർത്തി മേഖലകളിലും തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി








































