തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ളീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാർ മുൻകൂർ അനുമതി തേടണം. ശേഷം വീണ്ടും പരാതി നൽകാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹരജിയിൽ, വാദംകേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കി. ക്ളീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എംആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
വിജിലൻസിന്റെ റിപ്പോർട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം. ഒരു എംഎൽഎ മാദ്ധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റു തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ വാദിക്കുന്നു.
കേസിൽ വസ്തുതകൾ ശരിയായി വിലായിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ലെന്നായിരുന്നു വിജിലൻസ് കോടതി ഉത്തരവ്. എക്സൈസ് കമ്മീഷണർ എംആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന വിജിലൻസ് റിപ്പോർട്ടാണ് പ്രത്യേക വിജിലൻസ് കോടതി തള്ളിയത്.
കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച കോടതി അന്തിമ റിപ്പോർട്ടിലെ മുഖ്യമന്ത്രി അംഗീകരിച്ചെന്ന പരാമർശത്തെയും നിശിതമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രി വിജിലൻസിന്റെ ഭരണ തലവൻ മാത്രമാണെന്നും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെടാൻ രാഷ്ട്രീയ ഉന്നതർക്ക് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
നിയമ സംവിധാനവും നിയമവുമാണ് ഒരാളെ കുറ്റക്കാരനാക്കുന്നതും കുറ്റ വിമുക്തനാക്കുന്നതും അതിൽ ഭരണത്തലവനോ ഉന്നത രാഷ്ട്രീയക്കാർക്കോ ഒരു തരത്തിലും നിയമപരമായി ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. അത്തരം അന്വേഷണം സ്വതന്ത്രവും നീതിപൂർണവുമാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Most Read| തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും







































