പത്തനംതിട്ട: സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം. കരുതൽ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് പത്ത് ടിൻ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കരുതൽ ശേഖരം അഞ്ചുലക്ഷത്തിൽ താഴെയായി കുറഞ്ഞതാണ് നിയന്ത്രണം കടുപ്പിക്കാൻ ഇടയായത്.
15 മുതൽ ഒരാൾക്ക് 20 അരവണ എന്ന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് വീണ്ടും കുറയ്ക്കുകയായിരുന്നു. ഇതോടെ ഒരു സംഘത്തിലെ എല്ലാവരും അരവണ വാങ്ങാൻ അരവണ വാങ്ങാൻ ക്യൂ നിൽക്കാൻ തുടങ്ങി. ഇതുകാരണം അരവണ കൗണ്ടറിന് മുമ്പിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ദേവസ്വം ബോർഡിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് അരവണ വിറ്റുവരവിലൂടെയാണ്. 125 കോടി രൂപ ഇതുവരെ അരവണയിലൂടെ മാത്രം ലഭിച്ചു. മണ്ഡലപൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീർഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്.
പതിനെട്ടാം പടി കയറാനുള്ള ക്യൂ കിലോമീറ്റർ അകലെ ശരംകുത്തിക്ക് സമീപം വരെ നീണ്ടു. പോലീസിന്റെ കണക്ക് അനുസരിച്ച് രാവിലെ എട്ടുവരെ 33,624 പേർ ദർശനം നടത്തി. സ്കൂളുകളിൽ ക്രിസ്മസ് അവധിയാകുന്നതോടെ തിരക്ക് ഇനിയും കൂടും. മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെ കാനനപാതകളിലും തിരക്കേറി.
പുല്ലുമേട് പാതയിലാണ് ഏറ്റവും കൂടുതൽ തിരക്ക്. ശബരിമല മണ്ഡലപൂജ 27ന് നടക്കാനിരിക്കെ അന്നേ ദിവസം വെർച്വൽ ക്യൂ വഴി 35,000 പേർക്കാണ് ദർശനം അനുവദിച്ചിരിക്കുന്നത്. 27ന് ഉച്ചയ്ക്കാണ് മണ്ഡലപൂജയെങ്കിലും അത്താഴപ്പൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക. അതേസമയം, മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകീട്ട് അഞ്ചിന് നട തുറക്കും. അന്ന് പ്രത്യേക പൂജകളില്ലെങ്കിലും ദർശനം നടത്താം.
മകരവിളക്ക് കാലത്തെ പൂജകളും അഭിഷേകവും 31ന് പുലർച്ചെ മൂന്നിന് ആരംഭിക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളൽ ജനുവരി 11നും. മകരസംക്രമ സന്ധ്യയിൽ അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണവുമായ ഘോഷയാത്ര ജനുവരി 12ന് പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട് 14ന് വൈകീട്ട് സന്നിധാനത്തെത്തും. ശരംകുത്തിയിൽ നിന്ന് സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. ഈസമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്ട്രേലിയയിൽ








































