വാഷിങ്ടൻ: റഷ്യ-യുക്രൈൻ സമാധാന കരാറിൽ എത്തിച്ചേരാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എന്നാൽ, യുദ്ധം സമീപ ഭാവിയിൽ തന്നെ അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ചർച്ചകളിൽ പുരോഗതിയുണ്ട്. സമാധാന കരാറിൽ എത്തിച്ചേരാൻ കഴിയാത്തപക്ഷം അത് സംഘർഷം തുടരുന്നതിലേക്ക് മാത്രമേ നയിക്കുകയുള്ളൂ. കൂടുതൽ ജീവനുകൾ നഷ്ടമാകുമെന്നും ട്രംപ് പറഞ്ഞു.
”ചർച്ചകളുടെ അവസാന ഘട്ടത്തിലാണ് നമ്മൾ. അല്ലാത്തപക്ഷം റഷ്യ-യുക്രൈൻ യുദ്ധം ദീർഘകാലത്തേക്ക് നീളും. ഒന്നുകിൽ അത് അവസാനിക്കും. അല്ലെങ്കിൽ ഏറെക്കാലത്തേക്ക് തുടരും. ഇനിയും ദശലക്ഷക്കണക്കിന്ന് ആളുകൾ കൊല്ലപ്പെടും”- ട്രംപ് പറഞ്ഞു.
സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഗൗരവപൂർണമായ സമീപമാണ് പുടിനും സെലൻസ്കിക്കും ഉള്ളതെന്നാണ് ഞാൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് പുടിനുമായി രണ്ടുമണിക്കൂർ സംസാരിച്ചിരുന്നെന്നും ട്രംപ് പറഞ്ഞു. സംഭാഷണം ഗുണകരമായിരുന്നു. വീണ്ടും പുടിനുമായി സംസാരിക്കും. ചർച്ചകൾ സങ്കീർണമാണെങ്കിലും കൈകാര്യം ചെയ്യാനാകുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി








































