കാസർഗോഡ്: തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു. ബുധനാഴ്‌ച തൃക്കരിപ്പൂരിലെ ‘പോക്കോപ്’ ഹോട്ടലിലാണ് സംഭവം. യുവാക്കളുടെ മർദ്ദനത്തിൽ ഇതര സംസ്‌ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു.
നാല് യുവാക്കളാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. എന്നാൽ, ഭക്ഷണം നൽകാൻ വൈകിയെന്ന് പറഞ്ഞ് ഇവർ പ്രകോപിതരായി. ഹോട്ടലിൽ പ്രശ്‌നമുണ്ടാക്കുകയും ഗ്ളാസുകളും പാത്രങ്ങളും എറിഞ്ഞ് തകർക്കുകയും ആയിരുന്നു. ഹോട്ടൽ ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് ചന്തേര പോലീസെത്തി യുവാക്കളെ കസ്‌റ്റഡിയിൽ എടുത്തു. തുടർന്ന് സ്‌റ്റേഷനിൽ എത്തിച്ച ശേഷം വിട്ടയച്ചു.
ഇതിന് പിന്നാലെയാണ് 25ഓളം വരുന്ന സംഘം വീണ്ടും ഹോട്ടലിൽ എത്തിയത്. ഇവർ ഹോട്ടലിന്റെ ചില്ലുകളും സാധനങ്ങളും അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും പുറത്ത് നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങൾ തകർക്കുകയും ചെയ്‌തു. പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
രാത്രി 11 മണിയോടെയാണ് നാലുപേർ ഹോട്ടലിൽ എത്തിയതെന്ന് ഹോട്ടലുടമ കെ.ഷിഹാബുദ്ധീൻ പറഞ്ഞു. ഗ്രിൽ ചിക്കനും മന്തിയും ഓർഡർ ചെയ്‌തു. 15 മിനിറ്റ് താമസമുണ്ടാകുമെന്ന് ജീവനക്കാർ പറഞ്ഞിരുന്നു. എന്നാൽ, അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ യുവാക്കൾ പ്രശ്‌നമുണ്ടാക്കി. ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഇറങ്ങിയോടി. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു എന്നും ഹോട്ടലുടമ പറഞ്ഞു.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!






































