കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ പാടുപെടുന്ന അവസ്‌ഥയാണ് ചുരത്തിൽ കാണുന്നത്.
പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ച് അവധി ദിനങ്ങൾ ആസ്വദിക്കാനെത്തിയ സഞ്ചാരികളാണ് ഭൂരിഭാഗവും കുടുങ്ങിക്കിടക്കുന്നത്. ഇന്ന് പുലർച്ചെ നാല് മണിമുതൽ തുടങ്ങിയ കുരുക്ക് മണിക്കൂറുകൾ പിന്നിടുമ്പോഴും രൂക്ഷമാവുകയാണ്. ചുരത്തിന് മുകളിൽ നിന്ന് താഴെ അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.
ചുരം കയറിപ്പോകാൻ ശരാശരി മൂന്നര മണിക്കൂറും, താഴേക്ക് ഇറങ്ങാൻ ഒന്നര മണിക്കൂറോളം സമയവുമാണ് എടുക്കുന്നത്. വയനാട്, മൈസൂർ, ഊട്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ വൻ തിരക്കാണ് ചുരത്തിൽ പ്രതിഫലിച്ചത്. മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസസൗകര്യങ്ങൾ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടതിനാൽ വരും മണിക്കൂറുകളിലും തിരക്ക് വർധിക്കാനാണ് സാധ്യത.
കുരുക്കിൽപ്പെട്ട് രോഗികൾക്കായി പോകുന്ന ആംബുലൻസുകളും ദീർഘദൂര ബസുകളും ഉൾപ്പടെയുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങിക്കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്. ചുരം വഴിയുള്ള യാത്ര ഒഴിവാക്കി മറ്റു സമാന്തര പാതകൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































