തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളിക്കൊണ്ട്, കേരളത്തിൽ പുതിയ അതിവേഗ റെയിൽവേപാത നിർമിക്കാനുള്ള നടപടികൾ കേന്ദ്ര റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി ആരംഭിച്ചു. പദ്ധതിയുടെ വിശദമായ ഡിപിആർ (വിശദ പദ്ധതിരേഖ) തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം ഡെൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി.
ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നേതൃത്വത്തിലാകും പ്രവർത്തനങ്ങൾ. ഇതിനായി ഡിഎംആർസിയുടെ ഓഫീസ് പൊന്നാനിയിൽ തുടങ്ങാൻ ഒരുക്കങ്ങളായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗം ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ അതിവേഗ പാത നിർമിക്കുകയാണ് ലക്ഷ്യം.
ഒമ്പത് മാസത്തിനകം ഡിപിആർ പൂർത്തിയാക്കാമെന്ന് ഇ. ശ്രീധരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ജനജീവിതത്തെ പരമാവധി ബാധിക്കാത്ത തരത്തിൽ മേൽപ്പാതയും തുരങ്കവും ഉപയോഗിച്ചുള്ളതാകും പാത.
സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം 2009ൽ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ അതിവേഗ പാതയ്ക്കായി ഡിപിആർ തയ്യാറാക്കി തുടങ്ങിയിരുന്നു. ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും പുതിയ പദ്ധതി. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകൾക്ക് മുൻഗണന നൽകാനും ആലോചനയുണ്ട്. ആദ്യ ഡിഐആറിനെ അവഗണിച്ചാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോയത്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































