തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുകയാണ്. എസ്ഐടി നോട്ടീസ് നൽകിയാണ് അടൂർ പ്രകാശിനെ വിളിപ്പിച്ചത്. കേസിൽ, ഒരു കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യുന്നത് ആദ്യമായാണ്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിച്ചത്. പോറ്റിയും അടൂർ പ്രകാശും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നോ എന്നാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡെൽഹി യാത്ര ഉൾപ്പടെയുള്ള വിവരങ്ങളും സംഘം ശേഖരിക്കും.
ഡെൽഹിയിൽ സോണിയാ ഗാന്ധിയുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി കൂടിക്കാഴ്ച നടത്തിയപ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. അടൂർ പ്രകാശുമായി പോറ്റിക്ക് അടുപ്പമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു അടൂർ പ്രകാശിന്റെ വിശദീകരണം.
തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണിക്കൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തപ്പോൾ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. എന്നാൽ, സുരക്ഷാ ക്രമീകരണങ്ങളുള്ള സോണിയാ ഗാന്ധിയുടെ അടുത്തെത്താൻ പോറ്റിക്ക് എങ്ങനെ ഇത്രപെട്ടെന്ന് കഴിഞ്ഞുവെന്നതാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്.
നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ വീണ്ടും കടകം പള്ളിയെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ കാർസർഗോട്ടെ ഉൽഘാടന വേദിയിൽ അടൂർ പ്രകാശ് പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് എസ്ഐടിക്ക് മുന്നിലെത്തിയത്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!








































