തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിന് കാരണം പോലീസ് നടപടികളാണെന്ന ആരോപണം തള്ളി അന്വേഷണ സംഘം. തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്.
മഠത്തിൽവരവ് സമയത്ത് പോലീസ് ലാത്തിച്ചാർജ് ചെയ്തിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് എഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഉണ്ടായതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പൂരം അലങ്കോലപ്പെട്ടതിൽ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
മഠത്തിൽ വരവ് വരുമ്പോൾ പോലീസ് ലാത്തിച്ചാർജ് ചെയ്തതിൽ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നതെന്നായിരുന്നു ആരോപണം. എന്നാൽ, തിരക്ക് നിയന്ത്രിക്കാൻ കെട്ടിയിട്ടിരുന്ന വടം മറികടന്ന് ചിലർ വന്നപ്പോൾ ലാത്തി കാട്ടി തിരിച്ചുകയറ്റുക മാത്രമാണ് ചെയ്തതെന്നും ആരെയും അടിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, പിന്നീട് മറ്റു പ്രകോപനങ്ങൾ ഒന്നുമില്ലാതെ തന്നെ ലൈറ്റ് ഓഫ് ചെയ്യുകയും വെടിക്കെട്ട് ഉപേക്ഷിക്കാൻ തിരുവമ്പാടി തീരുമാനിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്. 2024ലെ പൂരം അട്ടിമറി സുരേഷ് ഗോപിയുടെ വിജയിപ്പിക്കാനുള്ള നീക്കമായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം.
സ്ഥലത്ത് ഉണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാർ അട്ടിമറിക്ക് പിന്നിൽ പ്രവൃത്തിച്ചുവെന്ന് ആക്ഷേപം ഉയർന്നതോടെയാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അജിത് കുമാറിന്റെ വീഴ്ചകൾ വ്യക്തമാക്കി ഡിജിപിയുടെ റിപ്പോർട് സർക്കാരിന് നൽകിയിരുന്നു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല








































