ജനീവ: ആണവ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഇറാനും യുഎസുമായുള്ള ചർച്ചയുടെ രണ്ടാം ഘട്ടം നാളെ നടക്കുമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാന്റെ മധ്യസ്‌ഥതയിൽ നടക്കുന്ന ചർച്ചയിൽ യുഎസിന്റെ പശ്‌ചിമേഷ്യാ പ്രതിനിധികളായ സ്‌റ്റീവ് വിറ്റ്‌കോഫും ജാറദ് കൃഷ്‌ണനും പങ്കെടുക്കും.
ഇറാന്റെ ആണവ പദ്ധതി മാത്രമല്ല ഊർജം, ഖനനം, വിമാന ഇടപാട് എന്നിവയും ചർച്ചാ വിഷയമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക നയതന്ത്ര വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ ഹമീദ് ഗൽബാരി പറഞ്ഞു. യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തിയാൽ ആണവപദ്ധതിയിലും ചില വിട്ടുവീഴ്‌ചകൾ ആകാമെന്ന് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി മജീദ് തക്‌ത് റവഞ്ചി പ്രതികരിച്ചിരുന്നു.
ആണവ കരാറിൽ എത്തുന്നതിന് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ആത്‌മാർഥമായ നീക്കമാണ് ഇനി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 60% വരെ സമ്പുഷ്‌ടീകരിച്ച യുറേനിയം ശേഖരം കുറയ്‌ക്കാൻ തയ്യാറാണെന്നും ഇത് വിട്ടുവീഴ്‌ചയ്‌ക്ക് സന്നദ്ധമാണെന്നതിന് തെളിവാണെന്നും അദ്ദേഹം വാദിച്ചു. ഇരുകൂട്ടർക്കും ഗുണകരമാകുന്ന ഉടമ്പടിയാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
2015ലെ ആണവ കരാറിൽ നിന്ന് 2018ൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പിൻമാറി ഇറാനുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ, ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിയായ യുഎസ്എസ് ജെറാൾഡ് ആർ. ഫോഡ് കരീബിയൻ തീരത്ത് നിന്ന് പശ്‌ചിമേഷ്യയിലേക്ക് തിരിച്ചുവിട്ട് ട്രംപ് ഇറാനുമേൽ സമ്മർദ്ദം ശക്‌തമാക്കി.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ




































