കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്‌ഥാനാർഥി നിർണയത്തിൽ വമ്പൻ നീക്കങ്ങളുമായി ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിയമസഭയിലേക്ക് മൽസരിക്കുമെന്നാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്‌ഥാനാർഥിയാകും. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ദേശീയ നേതൃത്വം ജോർജ് കുര്യന് നിർദ്ദേശം നൽകി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ ബിജെപിക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞിരുന്നു. മുൻ കേന്ദ്രമന്ത്രിയായ അൽഫോൺസ് കണ്ണന്താനമായിരുന്നു ബിജെപി സ്‌ഥാനാർഥി. ഇത്തവണ കാഞ്ഞിരപ്പള്ളിയിൽ മികച്ച സാഹചര്യമാണെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
കോട്ടയത്തെ കാണക്കാരി സ്വദേശിയാണ് ജോർജ് കുര്യൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് അദ്ദേഹം. ഏപ്രിലിൽ ഒഴിവ് വരുന്ന മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്ന് ജോർജ് കുര്യന്റേതാണ്.
ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ച ഒഴിവിലേക്കായിരുന്നു ജോർജ് കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്. കുര്യനെ ബിജെപി വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തെ നിയമസഭയിൽ മൽസരിപ്പിക്കുമെന്ന പ്രചാരണം സജീവമാകുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളം സന്ദർശിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് ആറിന് മോദി കൊച്ചിയിൽ എത്തും. എൻഡിഎയുടെ പ്രകടന പത്രിക അന്ന് പുറത്തിറക്കും. മാതമേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. മോദിയുടെ വരവോടെ നിയമസഭാ തിരഞ്ഞടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































