തൃശൂർ: വായിലെ അർബുദം (വദനാർബുദം) ഇനി നേരത്തെ കണ്ടെത്താം. വദനാർബുദത്തിന് എതിരെയുള്ള ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ‘ഐഡിഎ ക്യാൻ വിൻ’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. വദനാർബുദ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ ഏകദേശം 7000 ഡെന്റൽ ക്ളിനിക്കുകൾ പ്രാഥമിക കണ്ടെത്തൽ കേന്ദ്രങ്ങളാകും.
ഡോക്‌ടർമാർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകി. പ്രാരംഭഘട്ടത്തിൽ കണ്ടെത്തി സമയബന്ധിതമായി ചികിൽസ ഉറപ്പാക്കാനും മരണനിരക്കും ഗുരുതര പ്രത്യാഘാതങ്ങളും കുറയ്‌ക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വെള്ളിയാഴ്‌ച രാത്രി ഏഴിന് കോഴിക്കോട് ആസ്‌പിൻ കോർട്ട്‌യാർഡിൽ നടക്കുന്ന ഡെന്റിസ്‌റ്റ് ദിനാഘോഷ ചടങ്ങിൽ ഡോ.പിവി ഗംഗാധരൻ പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം നിർവഹിക്കും.
പദ്ധതിയുടെ ഭാഗമായി സമീപത്തുള്ള ഡെന്റിസ്‌റ്റുകളെ കണ്ടെത്താൻ സഹായിക്കുന്ന www.idasparsh.com എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. സ്‌കൂൾ കുട്ടികൾ, ദീർഘദൂര ലോറി ഡ്രൈവർമാർ, കുടിയേറ്റ തൊഴിലാളികൾ എന്നിവരിൽ രോഗവർധന കണ്ടെത്തിയിട്ടുണ്ട്. ഇത് ആശങ്കാജനകമാണെന്ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐഡിഎ) വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
വായിലെ ഭേദമാകാത്ത മുറിവുകൾ, ചുവപ്പോ വെള്ളയോ പാടുകൾ, അസാധാരണ വളർച്ചകൾ, വേദന, രക്‌തസ്രാവം, വായ് തുറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധന നടത്തണമെന്ന് ഡോ. റിങ്കോ സി മാത്യു, ജോൺസൺ ജോൺ, ഡോ. ജിജിൻ ജോയ് പനയ്‌ക്കൽ, ഡോ. ജോജി ജോർജ്, ഡോ. ജിതിൻ ഗോപി എന്നിവർ അറിയിച്ചു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ









































