ന്യൂഡെൽഹി: ഇന്ത്യ- ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) 27ന് ഡെൽഹിയിൽ ഒപ്പിടും. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്‌റ്റഫർ ലക്‌സൺ ആണ് ഒപ്പിടുമെന്ന കാര്യം ആദ്യം പ്രഖ്യാപിച്ചത്. ഒമ്പത് മാസത്തെ ചർച്ചയ്‌ക്കൊടുവിൽ റെക്കോർഡ് വേഗത്തിലാണ് കഴിഞ്ഞ ഡിസംബറിൽ കരാർ അന്തിമമാക്കിയത്.
കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യ ദിവസം തന്നെ ഇന്ത്യയിൽ നിന്ന് കയറ്റിയയക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും (8.284 ഇനങ്ങൾ) തീരുവ രഹിതമാകും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ നിലവിൽ ശരാശരി 2.2% തീരുവയാണ് ന്യൂസിലൻഡ് ചുമത്തുന്നത്. തുണിത്തരങ്ങൾ, സെറാമിക്‌സ്, ഓട്ടമൊബീൽ അടക്കം 450 ഇനങ്ങൾക്ക് ഏകദേശം 10% വരെ തീരുവ ഈടാക്കുന്നുണ്ട്.
പകരം ന്യൂസിലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന 70.03% ഇനങ്ങൾക്കും (മൊത്തം ഇറക്കുമതി മൂല്യത്തിന്റെ 95%) തീരുവ ഒഴിവാക്കുകയോ കുറയ്‌ക്കുകയോ ചെയ്യും. ഇന്ത്യയിലെ കർഷകരുടെയും വ്യവസായങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്നതിനായി ക്ഷീര ഉൽപ്പന്നങ്ങൾ, സവാള, പഞ്ചസാര, സുഗന്ധവ്യഞ്‌ജനങ്ങൾ, ഭക്ഷ്യ എണ്ണ തുടങ്ങിയവയ്‌ക്ക് ഇന്ത്യ ഇളവ് നൽകിയിട്ടില്ല.
കരാർ പ്രാബല്യത്തിലാകുന്ന ആദ്യ ദിവസം തന്നെ ന്യൂസിലൻഡിൽ നിന്നുള്ള 30% ഉൽപ്പനങ്ങൾക്കും തീരുവ പൂർണമായും ഒഴിവാകും. മരത്തടി, കമ്പിളി, ചെമ്മരിയാടിന്റെ മാംസം, ലെതർ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ന്യൂസിലൻഡ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടം ഘട്ടമായി 9.06 ശതമാനമാകും.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































