തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി. വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേക്ക് നീങ്ങുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് യുഡിഎഫ് ഭരണം ഉറപ്പിക്കുകയാണ്. ചരിത്ര തോൽവിയിലേക്കാണ് എൽഡിഎഫ് കൂപ്പുകുത്തുന്നത്. 104 സീറ്റിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ വെറും 34 സീറ്റിൽ എൽഡിഎഫ് ഒതുങ്ങി.
വ്യക്‌തമായ ഭരണവിരുദ്ധ വികാരം കേരളത്തിൽ ആഞ്ഞുവീശിയെന്ന് വ്യക്‌തമാക്കുന്ന ഫലമാണ് പുറത്തുവരുന്നത്. ചാത്തന്നൂരിൽ എൻഡിഎ സ്‌ഥാനാർഥി ബിബി. ഗോപകുമാർ വിജയിച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖറും വിജയിച്ചു. ഇതോടെ കേരളത്തിൽ ബിജെപി രണ്ടിടത്ത് വിജയിച്ചു.
നെയ്യാറ്റിൻകരയിൽ എൻ. ശക്‌തൻ വിജയിച്ചു. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ വിജയിച്ചു. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്‌ണൻ വിജയിച്ചു. ഹരിപ്പാട് രമേശ് ചെന്നിത്തലയും മാവേലിക്കരയിൽ എംഎസ്. അരുൺ കുമാറും വിജയിച്ചു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വിജയിച്ചു. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ വിജയിച്ചു. ബാലുശ്ശേരി മണ്ഡലത്തിൽ വിടി. സൂരജും വിജയിച്ചു.
ആറൻമുളയിൽ വീണാ ജോർജിനെതിരെ അബിൻ വർക്കി ലീഡ് ഉയർത്തുകയാണ്. തൃത്താലയിൽ എംബി. രാജേഷും വിടി. ബൽറാമും തമ്മിൽ ശക്‌തമായ മൽസരമാണ് നടക്കുന്നത്. എൽഡിഎഫിന്റെ കോട്ടയായ ചടയമംഗലത്ത് ചിഞ്ചുറാണി പിന്നിലാണ്. എംഎ. നസീറാണ് യുഡിഎഫ് സ്‌ഥാനാർഥി. എലത്തൂർ വർഷങ്ങളായി നിലനിർത്തുന്ന എംകെ. ശശീന്ദ്രനും പിന്നിലാണ്. വിദ്യ ബാലകൃഷ്‌ണനാണ് യുഡിഎഫ് സ്‌ഥാനാർഥി.
പിണറായി വിജയൻ ധർമ്മടത്ത് മുന്നിൽ നിൽക്കുന്നുണ്ട്. എന്നാൽ, 13 മന്ത്രിമാരും പിന്നിലാണ്. റോഷി അഗസ്‌റ്റിൻ, വിഎൻ. വാസവൻ, ആർ. ബിന്ദു, ഗണേഷ് കുമാർ, പി. രാജീവ്, ഒആർ.കേളു, വി. ശിവൻകുട്ടി, വീണാ ജോർജ്, അബ്‌ദുറഹ്‌മാൻ, എംബി. രാജേഷ്, ജെ. ചിഞ്ചുറാണി, എകെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവർ പിന്നിലാണ്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































