കൊച്ചി: എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധവുമായി നാട്ടുകാർ. സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്ന് രാവിലെ മുതൽ സ്‌ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്‌ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവെക്കുകയായിരുന്നു.
അരനൂറ്റാണ്ടായി തുടരുന്ന തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് അധികൃതർ ഒഴിപ്പിക്കൽ ശ്രമം നടത്തുന്നത്. ഇത് 15ആം തവണയാണ് ഒഴിപ്പിക്കൽ ശ്രമം. ഒരാൾ തലയിൽ പെട്രോളൊഴിച്ച് ആത്‍മഹത്യാശ്രമം നടത്തിയതോടെ പോലീസ് സമര പന്തലിലേക്ക് ജലപീരങ്കി പ്രയോഗം നടത്തിയിരുന്നു. സമരക്കാരെ അറസ്‌റ്റ് ചെയ്‌ത് നീക്കാനുള്ള ശ്രമവും ഉണ്ടായി.
അതേസമയം, വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. കൊച്ചി പോലീസിനോട് നടപടി ഉടൻ നിർത്തിവെക്കാൻ ചെന്നിത്തല നിർദ്ദേശം നൽകി. ഇതോടെ പ്രദേശത്ത് നിന്ന് പോലീസ് പിരിഞ്ഞുപോയി. നിലവിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
ഏഴ് പട്ടികജാതി കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. സ്വകാര്യ വ്യക്‌തിയുമായി ബന്ധപ്പെട്ട, ഏതാണ്ട് 60 വർഷത്തോളം പഴക്കമുള്ള ഭൂമി തർക്കക്കേസിൽ നാലുവർഷം മുമ്പാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കർ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സ്‌ഥലത്ത് എത്തിയതോടെയാണ് പ്രതിഷേധം ശക്‌തമായത്.
15ആംമത്തെ തവണയാണ് അധികൃതർ കുടിയൊഴിപ്പിക്കൽ നടപടികളുമായി ഇവിടെയെത്തുന്നത്. അഡ്വക്കേറ്റ് കമ്മീഷനൊപ്പം 150ലധികം പോലീസുകാരും ജെസിബി, ആംബുലൻസ് സംവിധാനങ്ങളും സ്‌ഥലത്ത് എത്തിയിരുന്നു. എന്നാൽ, തങ്ങൾക്ക് സർക്കാർ ബദൽ സംവിധാനങ്ങൾ ഒന്നും തന്നെ ഒരുക്കി നൽകിയിട്ടില്ലെന്നും ഒരു കാരണവശാലും ഇവിടെ നിന്നും ഒഴിഞ്ഞു പോകില്ലെന്നുമാണ് പ്രദേശവാസികളുടെ നിലപാട്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































