കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരിൽ നിന്ന് സ്വർണവും പണവും കവരുന്ന സംഘം പിടിയിൽ. സംഘത്തിലെ 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത സംഘങ്ങളിൽ ഉള്ളവരാണ് ഇവർ. സ്വർണവുമായി എത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘമാണിത്.
ഇവരിൽ നിന്ന് വാഹനങ്ങളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയകളിലും ഇന്റർനാഷണൽ അറൈവൽ ഏരിയയിലുമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് സ്വർണവും പണവും കവരാൻ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്. പ്രതികളുടെ പക്കൽ നിന്നും രണ്ട് കാറുകൾ, രണ്ട് സ്കൂട്ടറുകൾ, 14 മൊബൈൽ ഫോണുകൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. കസ്റ്റഡിയിൽ എടുത്ത ഫോണുകൾ പരിശോധിച്ചതിൽ നിന്ന് കവർച്ച കൃത്യമായി ആസൂത്രണം ചെയ്തതിന്റെ വാട്സ് ആപ് ചാറ്റുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദ്ദേശപ്രകാരമാണ് കരിപ്പൂരിൽ എത്തിയതെന്നാണ് പ്രതികൾ പറയുന്നത്. പിടിയിലായ ഭൂരിഭാഗം പേരും കണ്ണൂർ സ്വദേശികളാണ്.
ഷാരോൺ, അക്ഷയ്, താജുദ്ദീൻ, സ്വരലാൽ, ധനേഷ്, ശരത്, കനകരാജ്, ജുനൈദ്, രഞ്ജിത്, തിരൂർ സ്വദേശി റിയാസ്, കോഴിക്കോട് സ്വദേശി സുജിത്, വളാഞ്ചേരി സ്വദേശി ഇർഫാൻ, കർണാടക സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായവർ.
ഇതിനിടെ, സംഘം പിടിയിലായതറിഞ്ഞു വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്ന മറ്റു രണ്ടു സംഘങ്ങൾ കാറിൽ രക്ഷപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് സ്വർണം പൊട്ടിക്കൽ കേസുകൾ അന്വേഷിക്കുന്നത്.
Most Read| കെഎസ്ആർടിസി സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ഓർഡിനറി ബസുകളിൽ





































