ഭോപ്പാൽ: രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് സ്‌ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സൂക്ഷ്‌മ പരിശോധനയുടെ ഘട്ടത്തിലാണ് പതിക തള്ളിയത്.
ഹൈദരാബാദ് കോടതിയിൽ നിലനിൽക്കുന്ന ഒരു ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. പത്രിക തള്ളിയതോടെ ബിജെപി സ്‌ഥാനാർഥി മഹേഷ് കേവട്ട് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മീനാക്ഷി നടരാജന്റെ സ്‌ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ റിട്ടേണിങ് ഓഫീസർക്ക് മുമ്പാകെ ഔദ്യോഗികമായി എതിർപ്പ് ഉന്നയിച്ച നിവേദനം കൈമാറിയിരുന്നു.
തെലങ്കാനയിലെ കേസിന്റെ വിശദാംശങ്ങൾ കോൺഗ്രസ് നേതാവ് തന്റെ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇത് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിക്കേണ്ട നിർണായക രേഖയാണെന്നും ബിജെപി ആരോപിച്ചു. അതേസമയം, ഏകപക്ഷീയ നടപടിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോടതിയെ സമീപിച്ചേക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കെസി. വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും.
മീനാക്ഷിക്ക് കോടതി നോട്ടീസ് മാത്രമാണ് വന്നിട്ടുള്ളതെന്നും അത് ക്രിമിനൽ കേസല്ലെന്നും മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഉമങ് സിങ്കർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരം കോടതിയിൽ നിലനിൽക്കുന്ന ഔദ്യോഗിക ക്രിമിനൽ കേസുകളാണ് സ്‌ഥാനാർഥികൾ വെളിപ്പെടുത്തേണ്ടത്. സാധാരണ കോടതി നോട്ടീസുകൾ രേഖപ്പെടുത്തേണ്ടതില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
Most Read| 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്‌സ് ആപ്പ്




































