ന്യൂഡെൽഹി: പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ തീരുമാനിച്ച രീതിയിൽ സംസ്ഥാന നേതാക്കളെ ഡെൽഹിക്ക് വിളിപ്പിച്ച് അഭിപ്രായം അറിഞ്ഞ ശേഷമാകും കെപിസിസി പ്രസിഡണ്ടിനെയും വർക്കിങ് പ്രസിഡണ്ടിനെയും തീരുമാനിക്കുക. ഇതിനായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഉടൻ ഡെൽഹിക്ക് വിളിപ്പിക്കും.
മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെപിസിസി പ്രസിഡണ്ട്, വർക്കിങ് പ്രസിഡണ്ടുമാർ, മുതിർന്ന നേതാക്കൾ എന്നിവരുമായി മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. അതേസമയം, മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് രാത്രി 11.45ഓടെ ഡെൽഹിയിൽ എത്തുമെന്നാണ് കേരള ഹൗസ് നൽകുന്ന വിവരം.
പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനാണ് ഔദ്യോഗികമായി അദ്ദേഹം സമയം തേടിയിരിക്കുന്നത്. എങ്കിലും സന്ദർശനത്തിന്റെ പ്രധാന അജണ്ട കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കുക എന്നതാണെന്നാണ് സൂചന.
സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷൻ ഇല്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എത്രയുംവേഗം പുതിയ അധ്യക്ഷനെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം. സർക്കാരുമായി യോജിച്ചുപോകുന്നയാൾ പ്രസിഡണ്ടാകണമെന്ന അഭിപ്രായത്തിനാണ് പാർട്ടിയിൽ മുൻതൂക്കം.
മന്ത്രിമാരായ സാഹചര്യത്തിൽ കെപിസിസി പ്രസിഡണ്ട് പദമൊഴിയാനുള്ള സന്നദ്ധത കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്. വർക്കിങ് പ്രസിഡണ്ടുമാരായ എപി അനിൽകുമാറും പിസി വിഷ്ണുനാഥും ഇതേകാരണത്താൽ ഒഴിയും.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, വർക്കിങ് പ്രസിഡണ്ട് കൂടിയായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ പ്രസിഡണ്ട് പദത്തിനായി സജീവമായി രംഗത്തുണ്ട്. ജോസഫ് വാഴയ്ക്കൽ, കെസി ജോസഫ്, എംഎം ഹസൻ എന്നിവരും പദവി ആഗ്രഹിക്കുന്നുണ്ട്. തലമുറമാറ്റത്തിന് വഴിയൊരുക്കുന്ന തീരുമാനം ഹൈക്കമാൻഡിൽ നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മാത്യുവും ഷാഫിയും.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം



































