കോഴിക്കോട്: പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവിനെ (38) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്‌റ്റഡിയിൽ. കോഴിക്കോട് മാങ്കാവ് കോളങ്ങരപ്പീടിക സ്വദേശിയായ 22 കാരനാണ് കസ്‌റ്റഡിയിലായത്. ബിജുവിനെ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് നേരത്തെ സ്‌ഥിരീകരിച്ചിരുന്നു.
ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിയോടെയാണ് കഴുത്തിലും നെഞ്ചിലും മുറിവേറ്റ് രക്‌തം വാർന്ന നിലയിൽ ബിജുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച യുവാവിനെ ബിജു കൂടി മുൻകൈയെടുത്ത് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
ഇതിൽ മനോവിഷമം നേരിട്ട യുവാവ് ആ വൈരാഗ്യത്തിലാണ് ബിജുവിനെ കൊലപ്പെടുത്തിയത് എന്നാണ് സൂചന. ബിജുവിന്റെ സംസ്‌കാര ചടങ്ങിലും ഈ യുവാവ് പങ്കെടുത്തിരുന്നു. കയ്യിൽ മുറിവുമായാണ് യുവാവ് എത്തിയത്. തുടർന്ന് നടത്തിയ നിരീക്ഷണങ്ങൾക്ക് ശേഷമാണ് തിങ്കളാഴ്‌ച രാത്രിയിൽ ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
യുവാവിനെ കസബ പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. മൂർച്ചയേറിയ കത്തി പോലുള്ള ആയുധം കൊണ്ടുള്ള മുറിവാണ് മരണകാരണം എന്നായിരുന്നു പോസ്‌റ്റുമോർട്ടം റിപ്പോർട്. ബിജുവിന്റെ ശരീരത്തിൽ കണ്ടെത്തിയ 45 മുറിവിൽ 18 മുറിവും കഴുത്തിലായിരുന്നു. സംഭവ ദിവസം ബിജു മദ്യപിച്ചിരുന്നെന്നും അതിനാലാണ് ആക്രമണം പ്രതിരോധിക്കാനാകെ പോയതെന്നുമാണ് നിഗമനം.
പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല. മാനസികാസ്വാസ്‌ഥ്യമുള്ള ആളായതിനാൽ തുടർ ചികിൽസയിലും മറ്റു കോടതിയിൽ ഹാജരാക്കി തീരുമാനം കൈക്കൊള്ളണം. ടൗൺ എസിപി കെവി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി


































