വാഷിങ്ടൻ: പശ്ചിമേഷ്യയിൽ സംഘർഷം കടുത്തതോടെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ യുഎസ് തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
”ഹോർമുസ് കടലിടുക്കിൽ മിസൈൽ, റോക്കറ്റ്, ഡ്രോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ആയുധങ്ങൾ ഉപയോഗിച്ച് ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ വെടിയുതിർത്താൽ, തലസ്ഥാനമായ ടെഹ്റാനിലോ അതിന് സമീപത്തോ ഒരു പാലമോ പവർ പ്ളാന്റോ യുഎസ് ബോംബിട്ട് തകർക്കും”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇറാനെതിരെ തുടർച്ചയായി 11ആം ദിവസവും യുഎസ് വ്യോമാക്രമണം നടത്തി. ആക്രമണം പുനരാരംഭിച്ച ശേഷം കുറഞ്ഞത് 53 പേർ കൊല്ലപ്പെട്ടതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. 11 ദിവസത്തിനുള്ളിൽ 600ഓളം പേർക്ക് പരിക്കേറ്റതായും ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു.
അമേരിക്കയുടെ ആക്രമണങ്ങൾക്ക് മറുപടിയായി യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ഇറാൻ നിരവധി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. അതിനിടെ, ഭൂഗർഭ ആണവ കേന്ദ്രത്തിന് നേരെയും ആക്രമണം നടത്താൻ യുഎസ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്.
ഹോർമുസിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അമേരിക്ക തുടർച്ചയായി ശക്തമായ വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇറാന്റെ സ്വാധീനം കുറയ്ക്കാൻ സാധിച്ചിട്ടില്ല. ഓരോ ദിവസവും കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം കൂടിവരികയാണ്. കഴിഞ്ഞമാസം ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ മേഖലയിൽ ആഗോള സാമ്പത്തിക പ്രതിസന്ധിയും സുരക്ഷാ ആശങ്കകളും കൂടുതൽ കടുത്തിരിക്കുകയാണ്.
Most Read| പ്ളസ് വൺ സീറ്റ് പ്രതിസന്ധി; 120 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കി




































