തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ മന്ത്രിമാരുമായും ജില്ലാ കലക്ടർമാരുമായും ബന്ധപ്പെട്ട് മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം ജില്ലയിൽ സിപി. ജോൺ, പത്തനംതിട്ടയിൽ പിസി വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎൽഎമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണമെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം മുതലപ്പൊഴിയിൽ രണ്ട് പേരെ കാണാതായ സംഭവത്തിൽ കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോഴ്സ്മെന്റ് സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്.
Most Read| ഒളവണ്ണ ടോൾ പ്ളാസയിൽ മൂന്നാംതവണയും നിരക്ക് വർധിപ്പിച്ചു



































