കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്രയധികം തിടുക്കപ്പെട്ട് ഇത്തരമൊരു തീരുമാനമെടുത്തത് എന്തിനാണെന്ന് കോടതി ചോദിച്ചു.
കേരള പോലീസിൽ ബോഡിബിൽഡർമാർക്ക് പ്രത്യേക നിയമനം നൽകിയതിനെതിരെ കെഎം ഷാജഹാൻ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. ഡിജിപിയായി നിയമിക്കുന്നതിന് മുൻപ് എസ്. ശ്രീജിത്തിന് വിജിലൻസ് ക്ളിയറൻസ് വാങ്ങേണ്ടതായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശ്രീജിത്തിനെതിരെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിജിലൻസ് ക്ളിയറൻസ് നിർബന്ധമായും വാങ്ങിയിരിക്കണം. സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ കാര്യത്തിൽ വലിയ തിടുക്കം ഉണ്ടായതായും കോടതി നിരീക്ഷിച്ചു. എന്നാൽ, ഈ സ്‌ഥാനക്കയറ്റം ഒരു സാധാരണ നടപടിക്രമം മാത്രമാണെന്നായിരുന്നു സർക്കാർ അഭിഭാഷകൻ നൽകിയ മറുപടി.
ഷിനു ചൊവ്വയുടെ നിയമനത്തിന് എതിരെയാണ് കെഎം ഷാജഹാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്. സംസ്‌ഥാന പോലീസ് മേധാവി, നിലവിലെ ചീഫ് സെക്രട്ടറി, എസ് ശ്രീജിത്ത് അടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് കെഎം ഷാജഹാൻ ഹരജി നൽകിയിരിക്കുന്നത്.
സർക്കാർ ഉദ്യോഗസ്‌ഥർ വിജിലൻസ് അന്വേഷണം തുടങ്ങണമെങ്കിൽ സംസ്‌ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഈ അനുമതി നൽകുന്ന കാര്യത്തിൽ അതിവേഗം തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സർക്കാർ രണ്ടാഴ്‌ചത്തെ സമയം ചോദിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല.
പകരം, ഈമാസം പത്താം തീയതിക്കകം അനുമതിയുടെ കാര്യത്തിൽ തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്ന് ഇടക്കാല ഉത്തരവിൽ ജസ്‌റ്റിസ് എ. ബദറുദ്ദീൻ വ്യക്‌തമാക്കി. ഈ കാര്യത്തിൽ വീഴ്‌ചയുണ്ടായാൽ സർക്കാരിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നൽകിയിട്ടുണ്ട്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































