റാന്നി: പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശിച്ചു. എല്ലാവർഷവും പ്രളയം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്നും ആദ്യ പദ്ധതി പത്തനംതിട്ടയിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിൽ 133 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 6400ൽ കൂടുതൽ ആളുകൾ ക്യാമ്പിൽ ഉണ്ട്. തിരുവല്ല ഭാഗത്താണ് കൂടുതൽ ക്യാമ്പുകൾ ഉള്ളത്. വെള്ളം ഇറങ്ങാത്തതും ആ ഭാഗത്താണ്. ജില്ലാ ഭരണകൂടത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ട്.
എല്ലാ സ്ഥലത്തും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്ടറുകൾ സജ്ജമാണ്. എൻഡിആർഎഫ് സംഘത്തെയും പോലീസിനെയും ഫയർഫോഴ്സിനെയും എല്ലാ സ്ഥലത്തും നിർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ദുരന്തനിവാരണത്തിന് എത്ര രൂപ വേണമെങ്കിലും ചിലവഴിക്കാം. ക്യാമ്പുകളിൽ ഭക്ഷണം ഏറ്റവും നല്ല രീതിയിൽ നൽകണം. ടോയ്ലറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ ബയോ ടോയ്ലറ്റ് സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നറിയിപ്പ് ലഭിച്ച് അൽപ്പസമയത്തിനുള്ളിൽ തന്നെ വലിയ മഴ പെയ്യുന്ന സാഹചര്യമാണുള്ളത്. വനത്തിനകത്ത് മണ്ണിടിച്ചിൽ ഉണ്ടായി. അതുകൊണ്ടാണ് വെള്ളം കയറിയത്. ഇത് വനംവകുപ്പ് റിപ്പോർട് ചെയ്തിട്ടുണ്ട്.
അതിഥി തൊഴിലാളികളും വലിയ ദുരിതം അനുഭവിക്കുന്നുണ്ട്. അവർക്കും ഭക്ഷണം നൽകാൻ സംവിധാനം ഉണ്ടാക്കും. എത്ര ഉദ്യോഗസ്ഥരെ വേണമെങ്കിലും നിയോഗിക്കാൻ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴ കനക്കും; എട്ട് ജില്ലകളിൽ റെഡ് അലർട്
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ടായിരിക്കും.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































