പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. തന്റെ വാക്കുകൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കി, ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
പ്രിയദർശിനി പദ്ധതി ആരംഭിച്ചത് യുഡിഎഫ് സർക്കാരാണ്. അഭിമാന പദ്ധതിയാണിത്. പദ്ധതിയുമായി മുന്നോട്ട് പോകും. എല്ലാ സ്ത്രീകൾക്കും വിവേചനമില്ലാതെയാണ് ബസിൽ യാത്രാ സൗജന്യം നൽകുന്നത്. അത് ആരുടെയും ഔദാര്യമല്ല, അവകാശമാണ്. കേരളത്തിൽ ദാരിദ്രമുണ്ട്. അത് പരിഹരിക്കേണ്ടതുണ്ട്. ദാരിദ്ര്യം ചുരുക്കാനാണ് പ്രിയദർശിനി നടപ്പാക്കിയത്. പദ്ധതി കെഎസ്ആർടിസിക്ക് ബാധ്യതയല്ല. സൗജന്യ സേവനത്തിന് പകരമായി സർക്കാർ കോർപറേഷന് പണം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നിർത്താനുള്ള പരിപാടിയാണോ എന്ന് ചില സിപിഎം നേതാക്കൾ സംശയം ഉന്നയിച്ചിട്ടുണ്ട്. ഒരു സംശയവും വേണ്ട, പ്രിയദർശിനി പൂർവ്വാധികം ഭംഗിയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകളോട് ഒരുതരത്തിലുള്ള വിവേചനവും ഇല്ലാതെയാണ് സർക്കാർ പെരുമാറുന്നത്. എല്ലാവരും ഒരുപോലെയാണ്. ഏതൊരു സ്ത്രീക്കും പ്രിയദർശിനിയിൽ യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ സ്ത്രീകളുടെ ‘ബിഹേവിയർ’ മനസിലാക്കാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമർശം. ബസിന് കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ വിടും. എന്നാൽ, ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ പണം ഇല്ലാത്തതിനാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ തള്ളിക്കയറുമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്







































