ന്യൂഡെൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കുന്നു. ഉച്ചയോടെ തന്നെ സഭാ നടപടികൾ പൂർത്തിയാക്കി പാർലമെന്റ് പിരിയാനാണ് സാധ്യത. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നെങ്കിലും സഭയിൽ എത്തുമോയെന്നാണ് ആകാംക്ഷ.
ഡെൽഹിയിൽ വിദ്യാർഥികളെ തല്ലിച്ചതച്ചതിനും അയോധ്യ രാമക്ഷേത്രത്തിലെ കൊള്ളയിലും അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ സർക്കാർ ഒളിച്ചോടുകയാണെന്ന രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
വെടിയുതിർത്തില്ല എന്ന് സർക്കാർ വാദിക്കുമ്പോഴും, വിദ്യാർഥികൾ ആശുപത്രിയിൽ ചികിൽസ തേടിയ സാഹചര്യത്തിൽ ആരാണ് പെല്ലറ്റ് പ്രയോഗത്തിന് നിർദ്ദേശം നൽകിയത് എന്നതിൽ വ്യക്തത വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. വിദ്യാർഥികളെ ആക്രമിക്കാൻ നിർദ്ദേശം നൽകിയത് അമിത് ഷാ ആണെങ്കിൽ അദ്ദേഹം രാജിവെക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.
ഏത് ചോദ്യങ്ങൾക്കും മറുപടി പറയാനും രണ്ടുദിവസം നീളുന്ന ചർച്ചകൾക്കും തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ, സഭയിൽ പ്രതിഷേധിക്കില്ലെന്ന് ചർച്ച തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് രേഖാമൂലം എഴുതി നൽകണമെന്ന വ്യവസ്ഥ പ്രതിപക്ഷം പൂർണമായി തള്ളി. അമിത് ഷാ ഒരുക്കിയ കെണിയിൽ വീഴാൻ തയ്യാറല്ലെന്നാണ് രാഹുൽ ഗാന്ധി ഇതിനോട് പ്രതികരിച്ചത്.
സമ്മേളനത്തിനിടെ ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ഒരു ബിജെപി എംപി നടത്തിയ ലുങ്കിവാല പരാമർശവും സഭയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ വംശീയ പരാമർശത്തിൽ ചില ബിജെപി അംഗങ്ങൾക്ക് പോലും വിയോജിപ്പ് ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഈ സമ്മേളന കാലയളവിൽ ഒരു ദിവസം പോലും അമിത് ഷാ പാർലമെന്റിൽ വന്നിട്ടില്ല. പ്രധാനമന്ത്രി ആദ്യ ദിനം മാത്രമാണ് സഭയിൽ എത്തിയത്. കാര്യമായ ചർച്ചയില്ലാതെയാണ് ബില്ലുകൾ പാസാക്കിയത്. ചോദ്യക്കടലാസ് ചോർച്ചയിൽ കടുത്തശിക്ഷ ഉറപ്പാക്കുന്ന ബില്ലിൽ മാത്രമാണ് പ്രതിപക്ഷ അംഗങ്ങൾ പൂർണസമയം ചർച്ചകളിൽ പങ്കാളികളായത്.
Most Read| ഇനി ‘കേരള’ അല്ല ‘കേരളം’; പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി


































