ഓവുചാൽ നിർമാണ പ്രവർത്തനത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി! ബെൽജിയത്തിന്റെ തലസ്‌ഥാനമായ ബ്രസ്സൽസിൽ നിന്ന് 30 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറുള്ള സിന്റ്- ഗില്ലിസ്- ഡെൻഡർമോണ്ടെയിലാണ് സംഭവം.
മലിനജലം ഒഴുകിപോകുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് കോബ് എന്ന വിദ്യാർഥിക്ക് ഒമ്പത് മില്യൻ യൂറോ (ഏകദേശം 85.90 കോടി രൂപ) വിലവരുന്ന സ്വർണനിധി ലഭിച്ചതെന്നാണ് ‘ദി ഗാർഡിയൻ’ റിപ്പോർട് ചെയുന്നത്.
വേനലവധി കാലത്ത് ചെറിയ പണികൾ ചെയ്‌ത് കുറച്ചു പണം കണ്ടെത്താനാണ് കോബി എന്ന വിദ്യാർഥി ഓവുചാൽ നിർമാണത്തിന് തൊഴിലാളിയായി എത്തിയത്. എന്നാൽ, അവനുമുന്നിൽ പ്രത്യക്ഷപ്പെട്ടതാവട്ടെ സ്വർണക്കട്ടികളും സ്വർണനാണയങ്ങളും അടങ്ങിയ ഒരു വലിയ നിധിയും.
ആദ്യം ഒരു യൂറോയുടെ നാണയമാണ് ലഭിച്ചതെന്നും പിന്നാലെ കുഴിച്ചുനോക്കിയപ്പോൾ സ്വർണക്കട്ടിയും സ്വർണത്തിന്റെ കഷ്‌ണങ്ങളും നമ്പറിട്ട ബുള്ളിയൻ ബാറുകളും ലഭിച്ചതായി കോബും സംഘവും പറഞ്ഞു.
ഇഷ്‌ടിക കൊണ്ട് നിർമിച്ച അറയ്‌ക്കുള്ളിൽ ബാഗിലായിരുന്നു നിധി. 19ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രൂവറി ഉടമയായ തിയോഫിലസ് വാൻ ആഷെയ്‌ക്കായി നിർമിച്ച ഒരു വില്ലയ്‌ക്ക് അടിയിലാണ് നിധിശേഖരം കണ്ടെടുത്തത്.
1899ലാണ് ഈ സ്‌ഥലത്ത് മദ്യനിർമാണം ആരംഭിച്ചത്. 1970ൽ അത് അവസാനിച്ചു. ഇരുമ്പ് കവാടത്തിൽ ഇപ്പോഴും ‘VA‘ എന്ന ചുരുക്കപ്പേര് പതിപ്പിച്ചിട്ടുള്ള ഈ പൈതൃക കെട്ടിടം, പുതിയ ഓഫീസുകളും പാർപ്പിടങ്ങളും നിർമിക്കുന്നതിനായി സിഎഡബ്‌ള്യൂ ഓസ്‌റ്റ്- വ്ലാൻഡെറൻ (CAW Oost Vlaanderen) എന്ന സാമൂഹ്യക്ഷേമ സംഘടന ഇപ്പോൾ പൂർണമായി നവീകരിച്ചുകൊണ്ടിരിക്കുകയാണ്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































