ടെഹ്റാൻ: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തി. ബന്ദർ അബ്ബാസ്, ഖേഷം ദ്വീപ്, ചാബഹാർ, സിരിക്, ജാസ്ക് എന്നിവിടങ്ങളിൽ ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
വിവാഹ ചടങ്ങിൽ പങ്കെടുത്ത ഒരു കുട്ടി ഉൾപ്പടെ നാലുപേർ കൊല്ലപ്പെട്ടതായാണ് വിവരം. അമ്പതിലേറെ പേർക്ക് പരിക്കേറ്റു. കപ്പൽ പാതയിൽ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് യുഎസ് ആക്രമണം ശക്തമാക്കിയത്. ഇറാനുനേർക്ക് ചൊവ്വാഴ്ച ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിടാൻ ഇറാൻ തയ്യാറാക്കിയ റഡാറുകളും മിസൈലുകൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം. പ്രതിരോധ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുന്നത് തടയണമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷമാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്.
നേരത്തെ, ഹോർമുസ് കടലിടുക്കിലൂടെ പോയ വാണിജ്യ കപ്പലുകൾക്ക് നേരെയും ഇവിടെ വിന്യസിച്ചിരുന്ന യുഎസ് നാവികർക്ക് നേരെയും ഇറാൻ റവല്യൂഷണറി ഗാർഡ് ആക്രമണശ്രമം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം ഹോർമുസ് കടലിടുക്കിലെ ചെറു ദ്വീപായ ലാറക്കിൽ ഇറാന്റെ ലോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ വ്യോമാക്രമണം നടത്തിയാണ് യുഎസ് യുദ്ധത്തിലേക്ക് തിരിച്ചുവന്നത്. ഇതിന് ശേഷമുള്ള തുടർ ആക്രമണമാണ് ഇന്നുണ്ടായത്.
അതേസമയം, അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ മറുപടി നൽകിയെന്നാണ് ഇറാന്റെ ഐആർജിസിയുടെ അവകാശവാദം. ജോർദാനിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് പ്രത്യാക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. സാധാരണക്കാർക്ക് നേർക്കുൾപ്പടെ അമേരിക്ക നടത്തിയ ക്രൂരവും ഹീനവുമായ ആക്രമണങ്ങളെ തുടർന്നാണ് തങ്ങൾ തിരിച്ചടിച്ചതെന്ന് ഐആർജിസി പ്രതികരിച്ചു.
ഏഴ് മാസമായി തുടരുന്ന അമേരിക്ക-ഇറാൻ സംഘർഷം പുതിയ ആക്രമണങ്ങളോടെ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. ആഗോളതലത്തിൽ ആവശ്യമായ എണ്ണയുടെയും എൽപിജിയുടെയും അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാന പാതയാണ് ഹോർമുസ് കടലിടുക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം തുടരുന്നത് മേഖലയിലെ കപ്പൽ ഗതാഗതത്തെയും ആഗോള സമ്പദ്വ്യവസ്ഥയെയും കടുത്ത പ്രതിസന്ധിയിലാക്കും. ഇതിനോടകം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നിട്ടുണ്ട്.
Most Read| കാപ്പാട് വിരുന്നെത്തി ഇളംപാറക്കുരുവി; ഇന്ത്യയിൽ എത്തുന്നത് അപൂർവം




































