ദുബായ്: ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെ ഗൾഫ് മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണം. ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു.
ജിബ്രോൾട്ടർ പതാകയുള്ള ഹെർക്കുലീസ് സ്റ്റാർ എന്ന ടാങ്കറിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് ഷിപ്പിങ് കമ്പനിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട് ചെയ്തു. ദുബായ് തുറമുഖത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ കപ്പൽ ഒരുവശത്തേക്ക് ചെരിഞ്ഞതായാണ് വിവരം.
വടക്കൻ അറബിക്കടലിലെയും ഒമാൻ ഉൾക്കടലിലെയും നിരവധി കപ്പലുകൾക്ക് നേരെ ബുധനാഴ്ച ആക്രമണം ഉണ്ടായതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് യുഎസ് കപ്പലുകൾ, എട്ട് എണ്ണ ടാങ്കറുകൾ, 10 കപ്പലുകൾ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടിരുന്നു.
ഇറാനിയൻ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്. കുവൈത്തിലും ബഹ്റൈനും സമീപമുള്ള എണ്ണ ടാങ്കറുകൾ ആക്രമിക്കുമെന്നും ഇറാൻ സൈന്യം ഭീഷണി മുഴക്കിയിട്ടുണ്ട്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































