ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വികെ ശശികലയുടെ ജയിൽ മോചനം ജനുവരിയിൽ. സുപ്രീം കോടതി വിധിച്ച 10 കോടി രൂപയുടെ പിഴത്തുക ശശികല ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ അടച്ചു.
ശശികലയുടെ ജയിൽ മോചനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്ന് അഭിഭാഷകൻ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ ശശികലയുടെ മോചനത്തെ തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുകയാണ്.
നാല് വർഷം തടവും പത്തുകോടി രൂപ പിഴയുമാണ് ശശികലക്ക് ശിക്ഷയായി വിധിച്ചത്. വരുന്ന ജനുവരി 27നാണ് നാല് വർഷം പൂർത്തിയാക്കുന്നത്. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിലാണ് പിഴയടച്ചത്. പിഴ അടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് കോടതി അറിയിച്ചിരുന്നു.
പയസ് ഗാർഡനിലെയും, മറ്റിടങ്ങളിലെയും ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് മാസങ്ങൾക്ക് മുൻപാണ് കണ്ടുകെട്ടിയത്. ഹൈദരാബാദിലെ ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു.
ശശികലയുടെ നല്ലനടപ്പ് കൂടി പരിഗണിച്ചാവും ജയിൽമോചനമെന്ന് നേരത്തെ പരപ്പന അഗ്രഹാര ജയിൽ അധികൃതർ അറിയിച്ചിരുന്നു. ജയിലിൽ ശശികലക്ക് വിഐപി പരിഗണനയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നേരത്തെ പുറത്തു വന്നിരുന്നു. പ്രത്യേകം അടുക്കള, നിയന്ത്രണമില്ലാതെ സന്ദർശകർ , ടെലിവിഷൻ തുടങ്ങി എല്ലാ സൗകര്യങ്ങളും അവർക്ക് ജയിലിൽ ലഭിക്കുന്നുണ്ട്.
Read Also: കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്