തൃശൂര്‍: ഒളരി ഗാന്ധിജി നഗറില്‍ മധ്യവയസ്കനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. രഞ്ജിത്ത്, വൈഷ്ണവ് എന്നിവരാണ് തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിജി നഗറില്‍ വാടകക്ക് താമസിക്കുന്ന രമേശ് എന്നയാളാണ് മര്‍ദനത്തിന് ഇരയായത്. വൈദ്യപരിശോധനയില്‍ അടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. വാടക വീടിന്റെ ഉടമയും വീട്ടുകാരും ചേര്‍ന്നാണ് രമേശിനെ വീടിനു പിറകിലെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. മണിക്കൂറുകളോളം മര്‍ദനം തുടര്‍ന്നതായി അയല്‍വാസികള്‍ പറയുന്നു. മാത്രവുമല്ല നിരന്തരം ഇവർ ഇയാളെ ഉപദ്രവിക്കാറുണ്ടെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
രണ്ട് മാസമായി അമ്മക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പം ഗാന്ധിജി നഗറിലെ വീട്ടില്‍ വാടകക്ക് താമസിക്കുകയാണ് രമേശ്.
അതേസമയം മര്‍ദിച്ചിട്ടില്ലെന്നും മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് കെട്ടിയിട്ടതാണെന്നുമാണ് വീട്ടുടമയുടെ വിശദീകരണം. എന്നാല്‍ കണ്ണും കയ്യും കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
രമേശിനെ കെട്ടിയിട്ട് മര്‍ദിച്ചുവെന്ന സ്ഥലം കൗണ്‍സിലറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മര്‍ദനമേറ്റ രമേശിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പ്രാഥമിക പരിശോധനയില്‍ തന്നെ അടിയേറ്റ പാടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പോലീസിന് നാളെ വൈദ്യപരിശോധന റിപ്പോര്‍ട്ട് കൈമാറും.
Malabar News: കോഴിക്കോട് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു; 5 പേര് ചികില്‍സയില്‍