കോഴിക്കോട്: വിനോദ സഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ യശസ് ഉയർത്തി കാപ്പാട് ബീച്ച്. ലോകത്തെ ഉയർന്ന പാരിസ്ഥിതിക ഗുണനിലവാരമുള്ള ബീച്ചുകൾക്ക് നൽകുന്ന ‘ബ്ളൂ ഫ്ളാഗ്’ അംഗീകാരമാണ് കാപ്പാട് ബീച്ച് സ്വന്തമാക്കിയത്. ഇന്ത്യയിൽ ഈ വർഷം ബ്ളൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ ലഭിച്ച എട്ടു ബീച്ചുകളുടെ ഔദ്യോഗിക പതാക ഉയർത്തൽ കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ഓൺലൈനായി നിർവഹിച്ചു. തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ആണ് കാപ്പാട് ബീച്ചിൽ ബ്ളൂ ഫ്ളാഗ് ഉയർത്തിയത്.
കാപ്പാടിന് ലഭിച്ച അംഗീകാരം കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് മുതൽ കൂട്ടാവുമെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു. ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഓഫ് എൻവിയോൺമെന്റൽ എജ്യൂക്കേഷൻ ആണ് പദവി നൽകുന്നത്. ഈ അംഗീകാരം നേടിയെടുത്ത കേരളത്തിലെ ഏക ബീച്ചാണ് കാപ്പാട്.
മാലിന്യ തീരം, പരിസ്ഥിതി സൗഹൃദ നിർമിതികള്‍, സഞ്ചാരികളുടെ സുരക്ഷ, കുളിക്കുന്ന കടല്‍വെള്ളത്തിന്റെ ഗുണമേൻമ ഉറപ്പ് വരുത്തുന്നതിന് നിരന്തര പരിശോധന, സുരക്ഷാ മാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയ മാലിന്യ സംസ്കരണം, ഭിന്നശേഷി സൗഹൃദ പ്രവേശനം തുടങ്ങി 33 മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് ഈ നേട്ടം കൈവരിച്ചത്.
Also Read: മലങ്കര സഭാതർക്കം; സമാധാനം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം