വാഷിങ്ടൺ: അഞ്ഞൂറിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നശിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫാർമസിസ്റ്റ് അറസ്റ്റിൽ. യുഎസിലെ വിസ്കോൺസിൻ ആശുപത്രിയിലെ ഫാർമസിസ്റ്റിനെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊള്ളയടിക്കാൻ വേണ്ടി വാക്സിനുകൾ ശീതീകരണിയിൽ നിന്ന് മനപ്പൂർവം മാറ്റിവെച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
വിസ്കോൺസിൻ ആശുപത്രിയിലെ അറോറ മെഡിക്കൽ സെന്ററിലെ ജീവനക്കാരനാണ് ഇയാൾ. നേരത്തെ കോൾഡ് സ്റ്റോറേജിൽ നിന്ന് 57 വാക്സിൻ കുപ്പികൾ കാണാതായതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. വാക്സിൻ സൂക്ഷിച്ചിരുന്ന ഓരോ കുപ്പിയിലും 10 ഡോസുകൾ വീതമാണ് ഉണ്ടായിരുന്നത്.
വാക്സിൻ ഫലപ്രദമല്ലാതാക്കാൻ വേണ്ടിയാണ് ശീതീകരണിയിൽ നിന്ന് മാറ്റിവെച്ചതെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ 60 ഡോസുകൾ ആളുകളിൽ കുത്തിവെച്ചിരുന്നു. പിന്നീട്, 500 ഡോസുകൾ ആശുപത്രി അധികൃതർ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ, ശീതീകരണത്തിൽ നിന്ന് നീക്കം ചെയ്ത ഡോസുകൾ കുത്തിവെക്കുന്നതിന് യാതൊരു സുരക്ഷാ പ്രശ്നങ്ങളും ഇല്ലെന്നാണ് വാക്സിൻ നിർമാതാക്കളായ മോഡേണ അറിയിച്ചത്.
അതേസമയം, അറോറ മെഡിക്കൽ സെന്റർ അധികൃതർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വാക്സിൻ അട്ടിമറിച്ചതിന് പിന്നിലുള്ള ലക്ഷ്യങ്ങളും ഇതുവരെ വ്യക്തമല്ല. ശീതീകരിക്കാത്ത ഡോസുകൾ സ്വീകരിച്ച വ്യക്തികളെ ഉടൻ വിവരം അറിയിക്കുകയും വീണ്ടും വാക്സിനേഷൻ നടത്തുകയും ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശീതീകരണിയിൽ നിന്ന് മാറ്റിവെച്ചത് ഒഴികെ വാക്സിനുകൾക്ക് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ മാദ്ധ്യമങ്ങളെ അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
Also Read: യുകെയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം