തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് രേഖപ്പെടുത്തി. ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതി അനുമതി നൽകിയതിനെ തുടർന്നാണ് കസ്‌റ്റംസ് ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന്റെ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ശിവശങ്കർ.
ഡോളർ കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ നാലാം പ്രതിയാണ് എം ശിവശങ്കർ. കേസിൽ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് പ്രത്യേക സാമ്പത്തിക കോടതിയെ സമീപിച്ചതോടെയാണ് കോടതി അറസ്‌റ്റിന് അനുമതി നൽകിയത്.
അതേസമയം തന്നെ ഡോളർ കടത്തുമായി ബന്ധപ്പെട്ട് നാസ് അബ്‌ദുള്ളയെയും ലഫീർ മുഹമ്മദിനെയും കൊച്ചിയിൽ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യുകയാണ്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ മുഖേന വിദേശത്ത് എത്തിച്ച ഡോളര്‍ കൈപ്പറ്റിയത് മുഹമ്മദ് ലഫീർ ആണെന്നാണ് കസ്‌റ്റംസിന്റെ നിഗമനം. ഇതിനെ തുടർന്നാണ് മുഹമ്മദ് ലഫീറിനെ കസ്‌റ്റംസ് ചോദ്യം ചെയ്യുന്നത്.
Read also : മണ്ണാര്‍ക്കാട് വ്യവസായിയെ ഇടത് സ്‌ഥാനാര്‍ഥിയാക്കണം; ബിഷപ്പിന്റെ കത്ത്