തിരുവനന്തപുരം: സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരമാണ് എന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കേസും സിബിഐക്ക് വിടില്ലെന്ന നിലപാട് സർക്കാർ ഒരുഘട്ടത്തിലും എടുത്തിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് മുന്നിൽ അപേക്ഷ തന്നു. പോലീസ് അന്വേഷണത്തിൽ വേണ്ടത്ര പുരോഗതി ഉണ്ടാകുന്നില്ല എന്നും കേസ് സിബിഐക്ക് വിടണം എന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം.
സാധാരണ നിലയിലുള്ള ഇരയുടെ പരാതിയാണത്. അത്തരമൊരു പരാതി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അത് വലിയ വിവാദം ഉണ്ടാക്കും. അവരുടെ ആവശ്യം അംഗീകരിച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്തത്. സ്വാഭാവികമായ നടപടിക്രമം ആണ്. രാഷ്ട്രീയ ദുരുദ്ദേശം അതിലില്ല.
ഇരക്ക് തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല. ഇരയായ സ്ത്രീ അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അക്കാര്യം ഞങ്ങൾ സിബിഐയെ അറിയിച്ചിരുന്നു. ഇതൊന്നും പ്രതികാര ചിന്തയോടെ ചെയ്യുന്നതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു