കോഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തോണിക്കടവ്, അരിപ്പാറ, കാപ്പാട് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉൽഘാടനം ചെയ്യും. ഓൺലൈനായാണ് പദ്ധതികൾ ഉൽഘാടനം ചെയ്യുക.
പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ജലസേചന വിഭാഗത്തിന്റെ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് തോണിക്കടവ് പദ്ധതി നടപ്പിലാക്കിയത്. ബോട്ടിങ് കേന്ദ്രം, വാച്ച് ടവർ, കഫറ്റീരിയ, 6 റെയിൻ ഷെൽട്ടറുകൾ, ഓപ്പൺ എയർ ആംഫി തീയേറ്റർ, ശൗചാലയം, നടപ്പാതകൾ, ടിക്കറ്റ് കൗണ്ടർ, ചുറ്റുമതിൽ നിർമാണം, തീയേറ്റർ ഗ്രീൻ റൂം നിർമാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികൾ. രണ്ടു ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തിയായത്.
തിരുവമ്പാടി മണ്ഡലത്തിലെ അരിപ്പാറ വെള്ളച്ചാട്ട വികസന പദ്ധതിക്കായി വിനോദ സഞ്ചാര വകുപ്പ് 1.92 കോടി രൂപയാണ് ചെലവഴിച്ചത്. 1.76 കോടി രൂപ ചെലവഴിച്ച് നിർമിച്ച തൂക്കുപാലം, 7.58 ലക്ഷം രൂപയുടെ ശുചിമുറി ബ്ളോക്ക്, 8.76 ലക്ഷം രൂപയുടെ സെക്യൂരിറ്റി കാബിൻ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ പൂർത്തിയായത്.
കാപ്പാട് ബീച്ചിലെ ഗ്രീൻ കാർപെറ്റ് പദ്ധതിയും മുഖ്യമന്ത്രി ഇന്ന് ഉൽഘാടനം ചെയ്യും. 99.95 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. കാപ്പാട് ബീച്ചിന് നേരത്തെ ബ്ളൂ ഫ്ളാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നു.
Read also: ബാലുശ്ശേരി സ്റ്റേഡിയം; തുറക്കാത്തതിൽ പ്രതിഷേധം, ഉപവാസ സമരം ഇന്ന് മുതൽ