ന്യൂഡെൽഹി : രാജ്യത്ത് ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണഫലം പുറത്തുവന്നു. 81 ശതമാനം ഫലപ്രാപ്തി കൊവാക്സിന് ഉണ്ടെന്നാണ് റിപ്പോർടുകൾ വ്യക്തമാക്കുന്നത്. 25,800 ആളുകളിലാണ് കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ 81 ശതമാനം ആളുകൾക്കും വാക്സിൻ രോഗപ്രതിരോധശേഷി ഉണ്ടാകാൻ സഹായിച്ചുവെന്നാണ് പരീക്ഷണഫലത്തിൽ വ്യക്തമാക്കുന്നത്.
രാജ്യത്ത് വാക്സിൻ വിതരണത്തിൽ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കാത്ത കൊവാക്സിന് അനുമതി നൽകിയതിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്. 71 ശതമാനമായിരുന്നു കോവിഷീൽഡിന്റെ ഫലപ്രാപ്തി.
അതിനിടെ രാജ്യത്ത് വാക്സിൻ വിതരണത്തിനുള്ള സമയക്രമത്തിൽ ഇളവ് വരുത്തി വാക്സിനേഷന്റെ വേഗം കൂട്ടാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ഇനി മുതൽ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും വാക്സിൻ സ്വീകരിക്കാൻ അവസരം ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കി. കൂടാതെ സൗകര്യങ്ങളുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്സിൻ വിതരണം ആരംഭിക്കാമെന്നും അദ്ദേഹം അറിയിച്ചു.
Read also : ജില്ലാ അതിർത്തികളിൽ സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു